പത്തനാപുരം: റേഷൻ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പത്തനാപുരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ അംഗീകൃത റേഷൻ വിതരണക്കാരനും പ്രതിമാസം 30000 രൂപ മിനിമം വേതനം നൽകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ.കെ.രാജു ആവശ്യപ്പെട്ടു. ഇപ്പോൾ പ്രതിമാസം പരമാവധി ലഭിക്കുന്നത് 18000 രൂപയാണ്. ഇതിൽ നിന്ന് കട വാടക, വൈദ്യുതി ചാർജ്ജ്, സെയിൽസ്മാൻമാർക്കുള്ള ശമ്പളം എന്നിവ കഴിഞ്ഞാൽ പിന്നെ എന്ത് മിച്ചമുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു. റേഷൻ വിതരണ ജീവനക്കാരെ ഇ.പി.എഫ്, ഇ.എസ്.ഐ മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിലവിൽ റേഷൻകട നടത്തിവരുന്ന സെയിൽസ് മാൻമാരെയും താത്കാലിക ലൈസൻസികളെയും സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ കെ.ആർ.ഇ.എഫ് താലൂക്ക് പ്രസിഡന്റ് കെ.വാസുദേവൻ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.സി.ജോസ്,കെ.ആർ.ഇ.എഫ് നേതാക്കളായ മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, എം.പി. മണിയമ്മ,ടി.സജീവ്,കെ.സുധാകരൻ,എം.ആർ.ഷാജി,ആർ.ഹരികൃഷ്ണൻ, ചന്ദ്രൻ പിള്ള, ജലധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.വാസുദേവൻ (പ്രസിഡന്റ്), എം.സബർ, ശ്രീലേഖ (വൈസ് പ്രസിഡന്റുമാർ), എം.ആർ.ഷാജി (സെക്രട്ടറി), ആർ.വി.രാകേഷ് (ജോയിന്റ് സെക്രട്ടറി), എം.നജീബ് ഖാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മുതിർന്ന റേഷൻ വ്യാപാരിയായ കെ.ജമാലുദ്ദീനെ സമ്മേളനത്തിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |