ലക്നൗ: പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം ലഭിച്ചതോടെ നാല് യുവതികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് നിർമിച്ച് നൽകുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.
പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്ന് നിർബന്ധമുണ്ട്. അതിനാൽ ഇവരുടെ അക്കൗണ്ടിലേയ്ക്കാണ് പണം വരുന്നത്. ഇത്തരത്തിൽ പദ്ധതിപ്രകാരം ആദ്യ ഗഡുവായി 50,000രൂപ അക്കൗണ്ടിൽ ലഭിച്ച നാല് സ്ത്രീകളാണ് ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയത്. വീട് നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജൻസി (ഡിയുഡിഎ) യിൽ നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഇതോടെ ഭർത്താക്കന്മാർ ഓഫീസിലെത്തി കാര്യങ്ങൾ ബോധിപ്പിക്കുകയായിരുന്നു.
ലഭിച്ച പണം ഭാര്യമാർ കൊണ്ടുപോയെന്നും അടുത്ത ഗഡുക്കൾ അതേ അക്കൗണ്ടിലേയ്ക്ക് നൽകരുതെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥരും കുഴങ്ങിയിരിക്കുകയാണ്. ആദ്യ ഗഡുവിൽ നൽകിയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് അവർ. ഭർത്താക്കന്മാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |