ശംഖുംമുഖം: ജീവനക്കാരുടെ ഒത്താശയിൽ സ്വർണക്കടത്തിന്റെ ഇടനാഴിയായി വീണ്ടും തിരുവനന്തപുരം വിമാനത്താവളം. വിമാനത്തിലെ ക്ലീനിംഗ് ജീവനക്കാർ വഴി പുറത്തേക്ക് കടത്താനെത്തിച്ച ഒന്നര കിലോ സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ക്ലീനിംഗിന് മുമ്പ് എയർ കസ്റ്റംസ് വിമാനത്തിൽ പരിശോധനയിലാണ് മിശ്രിത രൂപത്തിലാക്കി സീറ്റിനടിയിൽ ഉപേക്ഷിച്ചിരുന്ന സ്വർണം പിടികൂടാനായത്. ഇല്ലെങ്കിൽ സ്വർണം രഹസ്യമായി പുറത്തെത്തുമായിരുന്നു.
വിമാനത്താവളത്തിലും വിമാനത്തിലും ഉപേക്ഷിച്ച നിലയിൽ 100 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ മിക്കതും ജീവനക്കാരുടെ ഒത്താശയോടെ പുറത്തേക്ക് കടത്താൻ കൊണ്ടുവന്നതാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലസമയങ്ങളിലായി ഇത്രയും സ്വർണം പിടികൂടാൻ കസ്റ്റംസിന് കഴിഞ്ഞത്. എന്നാൽ ഇതിന്റെ അഞ്ചരട്ടിയിലധികം സ്വർണം കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തേക്ക് കടത്താനുള്ള സാദ്ധ്യതയും കേന്ദ്ര ഏജൻസികൾ തള്ളിക്കളയുന്നില്ല. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്തിന് ഒത്താശ ചെയ്ത ക്ലീനിംഗ് തൊഴിലാളികൾ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെ പലപ്പോഴായി ഡി.ആർ.ഐ ഉൾപ്പെടെയുള്ള ഏജൻസികളുടെ പിടിയിലായതോടെയാണ് കടത്തിൽ നിന്നും പലരും പിൻവലിഞ്ഞത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് വിവാദമായതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്ര ഏജൻസികൾ കർശന നിരീക്ഷണത്തിലാക്കിയിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് പുറത്തേക്ക് കടത്തിയ 13 പവന്റെ സ്വർണത്തിന്റെ പേരിൽ സംഘങ്ങൾ തെരുവിൽ ഏറ്റുമുട്ടിയതും രണ്ട് സംഘങ്ങൾ പേട്ട പൊലീസിന്റെ പിടിയിലായതും അടുത്തിടെയാണ്. മാസങ്ങൾക്ക് മുമ്പ് ഒരുകിലോ സ്വർണം മിശ്രിതരൂപത്തിലാക്കി നാപ്ക്കിനിൽ പൊതിഞ്ഞ് വിമാനത്തിലെ ടോയ്ലെറ്റിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നിലയിലും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
തമിഴ്നാട് സംഘവും
കേരളത്തിലെ സ്വർണക്കടത്ത് സംഘങ്ങൾക്ക് പുറമേ തമിഴ്‌നാട്ടിലെ സംഘങ്ങളും കള്ളക്കടത്തിന് തിരഞ്ഞടുത്തിരിക്കുന്നത് തിരുവനന്തപുരത്തെയാണ്. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർ അധികവും അകത്തേക്കും പുറത്തേക്കും പോകുന്നത് ഹാംങ്ങർ യൂണിറ്റിന് സമീപത്തുള്ള കവാടത്തിലൂടെയാണ്. ഇവിടെ സുരക്ഷക്കായി സി.ഐ.എസ്.എഫ് ജീവനക്കാരനുണ്ടെങ്കിലും ജീവനക്കാരുടെ ദേഹപരിശോധന നടത്താനാവശ്യമായ ഹാന്റ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറോ ഡിക്ടറ്റർ ഡോറോ ഇവിടെയില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള കരാർ ജീവനക്കാരണ് ദിവസവും ഇതുവഴി പോകുന്നത്. വിമാനങ്ങളുടെ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗവും ക്ലീനിംഗ് ഉൾപ്പെടെയുളള കാര്യങ്ങളും ചെയ്യുന്നത് സ്വകാര്യ എജൻസികളാണ്. തുച്ഛ വേതനത്തിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി ഇവരെ പാട്ടിലാക്കിയാണ് സ്വർണം പുറത്തേക്ക് കടത്താൻ സംഘങ്ങൾ കെണിയൊരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |