തിരുവനന്തപുരം:പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തതിന് പിന്നാലെ അഡി. ഡി.ജി.പിയായി സ്ഥാനക്കയറ്റവും ഉന്നതപദവിയും നൽകാൻ നീക്കം.
പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയെ അറിയിച്ചതിനെത്തുടർന്ന് 2021നവംബർ മുതൽ ഐ.ജി ലക്ഷ്മൺ സസ്പെൻഷനിലായിരുന്നു. സസ്പെൻഷൻ പുനഃപരിശോധനാ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് തിരിച്ചെടുത്തത്.
1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് അഡി.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകിയപ്പോൾ, സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പരിഗണിച്ചിരുന്നില്ല. ഈ ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. എ.ഡി.ജി.പിയാക്കിയാലുടൻ ജയിൽ മേധാവി പോലുള്ള സുപ്രധാന പദവി ലക്ഷ്മണിന് നൽകാനാണ് നീക്കം.
മൂന്നു വർഷമായി ഐജിക്ക് മോൻസണുമായി ബന്ധമുണ്ടെന്നും മോൻസണിന്റെ പുരാവസ്തു കച്ചവടത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും ലക്ഷ്മണിനെ കേസിൽ പ്രതിയാക്കിയില്ല. വകുപ്പുതല അന്വേഷണവും നടത്തിയില്ല.
ഐ.ജിയുടെ ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് തെളിവുണ്ടെന്ന് ആദ്യം പറഞ്ഞ ക്രൈംബ്രാഞ്ച്, ഉന്നത ഇടപെടലോടെ തെളിവില്ലെന്ന് നിലപാടെടുത്തു. സസ്പെൻഷനിലായി രണ്ടു മാസമായപ്പോൾ മുതൽ ലക്ഷ്മണിനെ തിരിച്ചെടുക്കാൻ നീക്കം തുടങ്ങിയിരുന്നു. ചട്ടപ്രകാരം ആറുമാസം കഴിഞ്ഞാണ് പുനഃപരിശോധന നടത്തേണ്ടത്.
ക്രൈംബ്രാഞ്ച് കണ്ടെത്തിയ കുറ്റങ്ങൾ
■ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിയെ മോൻസണിന് പരിചയപ്പെടുത്തി. സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങൾ തുടങ്ങിയവ വിൽക്കാൻ ശ്രമിച്ചു. പേരൂർക്കട പൊലീസ് ക്ലബിൽ മൂവരും കൂടിക്കണ്ടു.
■മോൻസണിന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ പൊലീസ് ക്ലബിൽ എത്തിക്കാൻ ഗൺമാൻമാരെ നിയോഗിച്ചു.
■തട്ടിപ്പുകേസിൽ പ്രതിയായ ശേഷവും മോൻസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |