മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന് വീണ്ടും തുടക്കമായി. നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയ പഠനമാണ് ഇന്നലെ രാവിലെ പള്ളിക്കൽ വില്ലേജിൽ നിന്ന് പുനഃരാരംഭിച്ചത്. സർവേയ്ക്കായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിലെ നാലംഗ സംഘം ജനുവരി 16ന് പള്ളിക്കലിൽ എത്തിയപ്പോൾ ജനകീയ പ്രതിഷേധം മൂലം പഠനം നടത്താനാവാതെ മടങ്ങേണ്ടി വന്നിരുന്നു.
റൺവേ എൻഡ് സേഫ്റ്റി ഏരിയ ദീർഘിപ്പിക്കുന്നതിനായി പള്ളിക്കൽ വില്ലേജിൽ ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജിൽ 7.5 ഏക്കറും അടക്കം 14.5 ഏക്കർ ഭൂമിയാണ് കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഈമാസം 10ന് സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി പിന്തുണ ഉറപ്പാക്കാൻ ഉദ്യോഗസ്ഥ സംഘം കൊണ്ടോട്ടി നഗരസഭയിലെത്തി ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മാസത്തിനകം പഠനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നഷ്ടപരിഹാരം അടക്കമുള്ള പ്രദേശവാസികളുടെ ആശങ്ക ചർച്ച ചെയ്യാൻ മന്ത്രി വി.അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഭൂമി നഷ്ടപ്പെടുന്നവരുടെയും സമരസമിതിയുടെയും പ്രത്യേക യോഗം വിളിച്ചുചേർത്തിരുന്നു. ഇതിൽ സാമൂഹികാഘാത പഠനം തുടരാൻ തീരുമാനിച്ചിരുന്നു.
ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി ആറ് മാസത്തിനകം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ഭൂമി കൈമാറാനാണ് തീരുമാനം. ഭൂമിയുടെ നഷ്ടപരിഹാരം നൽകുന്നതിനായി 74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുത്ത് കൈമാറുന്ന മുറയ്ക്ക് നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കാനാണ് എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം.
എത്ര വീടുകളും കെട്ടിടങ്ങളും നഷ്ടമാകും എന്നതടക്കമുള്ള കാര്യങ്ങൾ സാമൂഹികാഘാത പഠന സംഘം വിലയിരുത്തും. റിപ്പോർട്ട് കിട്ടിയാലുടൻ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തും.
സാമൂഹികാഘാത പഠനത്തിന് എത്തിയപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. സർവേ നടത്തുന്നതിന് എയർപോർട്ട് അധികൃതരും റവന്യൂ വകുപ്പും സമരസമിതിയും നല്ല പിന്തുണയാണ് നൽകുന്നത്.
സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |