വികസന സാദ്ധ്യതകൾ സംബന്ധിച്ച് ഉടൻ പഠനം
കൊല്ലം: അഷ്ടമുടിക്കായൽ മുതൽ ആലപ്പുഴയിലെ തണ്ണീർമുക്കം വരെയുള്ള ജലപാതയെ സാമ്പത്തിക - വ്യാവസായിക കോറിഡോറായി വികസിപ്പിക്കുന്നത് സംബന്ധിച്ച് ഉടൻ പഠനം ആരംഭിക്കും. ജലപാതയിൽ യാത്ര, ചരക്ക്, ടൂറിസം സർവീസുകൾ വ്യാപകമാക്കുന്നതിനൊപ്പം പുതുതായി ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ചുമാണ് കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള പഠനം.
പുതുതായി സ്ഥാപിക്കേണ്ട ബോട്ട് ജെട്ടികൾ, ബോട്ട് ടെർമിനലുകൾ, അപകടകരമായ പദാർത്ഥങ്ങൾ ഇറക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ എവിടെയൊക്കെ സ്ഥാപിക്കാമെന്ന് കണ്ടെത്തും.
കൊല്ലം ബീച്ചിന് എതിർവശത്തെ ജലകേളീ കേന്ദ്രത്തിന്റെ മാതൃകയിലുള്ള ചെറുതും വലുതുമായ ബോട്ട് ഓപ്പറേറ്റിംഗ് സെന്ററുകൾ വിവിധ കേന്ദ്രങ്ങളിലുണ്ടാകും. അഷ്ടമുടിക്കായൽ കേന്ദ്രീകരിച്ച് കൊല്ലം നഗരത്തിൽ തന്നെ വമ്പൻ അമിനിറ്റി സെന്ററിന് സാദ്ധ്യതയുണ്ട്. കൊല്ലം നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തിയുള്ള പാർക്ക്, എക്സിസിബിഷൻ സെന്റർ എന്നീ സൗകര്യങ്ങളോടെയാകും അമിനിറ്റി സെന്റർ.
ഏറെ വൈകാതെ ജലയാനങ്ങൾ പൂർണമായും ഫോസിൽ ഇതര ഇന്ധനങ്ങളിലേക്ക് മാറും. അതിന്റെ വേഗത കൂടി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളിൽ ഇലക്ട്രിക്, ഹൈഡ്രജൻ ഫ്യുവൽ സ്റ്റേഷനുകളും ആലോചനയിലുണ്ട്. ഹെഡ്രൻ ഫ്യുവൽ നിർമ്മാണ പ്ലാന്റുകളും ജലപാതയുടെ ഓരത്ത് ലക്ഷ്യമിടുന്നുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ജലപാതയുടെ ഓരങ്ങളിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ കുറഞ്ഞത് 20 ഏക്കർ വീതം സ്ഥലമെങ്കിലും ഏറ്റെടുക്കും. സ്വകാര്യ പങ്കാളിത്തോടെയാകും ടൂറിസത്തിന്റേത് അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കുക.
ആക്കുളം- കൊല്ലം റീച്ച്
പഠനം അന്തിമഘട്ടത്തിൽ
തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതൽ കൊല്ലം തോടിന്റെ അവസാനം വരെയുള്ള ഭാഗത്തെ വികസന സാദ്ധ്യതകൾ സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണ്. ഈ റീച്ചിൽ ഇരുജില്ലകളിലുമായി ഏകദേശം 70 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള ആലോചനയുണ്ട്.
കാപ്പിൽ വൻ ഹ്രൈഡൻ ഫ്യൂവൽ നിർമ്മാണ പ്ലാന്റും പരവൂരിൽ കായൽ കണ്ടൽ ടൂറിസം പാർക്കും ആലോചനയിലുണ്ട്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തവണത്തെ ബഡ്‌ജറ്റിൽ പദ്ധതിക്കായി 300 കോടി നീക്കിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |