ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ കായിക വികസനത്തിന് കരുത്തേകും എന്നു കരുതിയ സ്റ്റേഡിയത്തിന്റെ നിർമ്മാണം നിലച്ചിട്ട് നാളുകൾ. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലെ കാലതാമസം കായിക പ്രേമികളെ നിരാശയിലാക്കി. നടപടിക്രമങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും താമസത്തിനു പുറമേ സ്വകാര്യ വ്യക്തികൾ ഉന്നയിച്ച കേസുകളും സ്റ്റേഡിയം നിർമ്മാണം മുടങ്ങുന്നതിന് കാരണമായി. പെരുങ്കുളം പാടത്തെ 20 ഏക്കർ ഭൂമിയിൽ 49കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നു വകയിരുത്തിയാണ് 2018ൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി സ്റ്റേഡിയം നിർമ്മാണം തുടങ്ങിയത്. 2022 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഫുട്‌ബാൾ ഗ്രൗണ്ടിനായി മണ്ണിട്ടു. 2 പവിലിയനുകളുടെ നിർമ്മാണവും പൂർത്തിയായി. 65 ശതമാനത്തോളം നിർമ്മാണം പൂർത്തിയായെങ്കിലും തുടർന്നുള്ള പണികൾ ആരംഭിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചിട്ടില്ല. ഇൻഡോർ സ്റ്റേഡിയത്തിനായി മേൽക്കൂര നിർമ്മാണം നടത്താനുണ്ട്. സ്വിമ്മിംഗ് പൂളിന്റെ പണികൾ ഉൾപ്പെടെ ആരംഭിക്കാനുണ്ട്. മഴ എത്തും മുമ്പേ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചില്ലെങ്കിൽ ഈ വർഷവും ഫുട്‌ബാൾ പ്രേമികളുടെ സ്വപ്നം അസ്തമിക്കും.
സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തിയവ
15,000 കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിൽ 8 ലൈൻ സിന്തറ്റിക് ട്രാക്ക്, ഫുട്‌ബാൾ ടർഫ്, ലോഗ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ, 50 x 30 മീറ്റർ വരുന്ന മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഹോക്കി കോർട്ട്, രാജ്യാന്തര നിലവാരമുള്ള സ്വിമ്മിങ്പൂൾ, ഔട്ട് ഡോർ കോർട്ട്, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഗെസ്റ്റ് റൂമുകൾ, ഹോസ്റ്റലുകൾ, തിയറ്ററുകൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |