തിരുവനന്തപുരം: യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ ആകർഷിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ ഒറ്റ ടിക്കറ്റിൽ ഒന്നിലധികം യാത്രാമാർഗ്ഗങ്ങൾ കോർത്തിണക്കുന്ന സവിധാനം ഉൾപ്പെടെയുള്ള പുതിയ ഗതാഗത നയം സർക്കാർ പരിഗണനയിൽ. വീട്ടുപടിക്കൽ പൊതുവാഹനങ്ങൾ എത്തുന്ന 'ഫസ്റ്റ് മൈൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റി" യാണ് മുഖ്യം.
ഓട്ടോ, ടാക്സി കാറുകൾ, ടെമ്പോവാനുകൾ എന്നിവയെക്കൂടി ഉൾക്കൊള്ളിച്ചാണിത്. ഇത്തരം വാഹനങ്ങളെ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ എത്തിക്കുന്ന ഫീഡർ സർവീസുകളായി ഉപയോഗിക്കും. ഇതിനായി ഓൺലൈൻ പ്ലാറ്റ്‌ഫോമും ഏകീകൃത ടിക്കറ്റ് സംവിധാനവും ഏർപ്പെടുത്തും. ഓട്ടോ ഉൾപ്പെടെയുള്ളവയ്ക്ക് നിശ്ചിത വാടക സർക്കാർ ലഭ്യമാക്കും.
സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യ മേഖലയുടെയും ബസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാരിൽ 65 ലക്ഷംപേർ കഴിഞ്ഞ 10 വർഷത്തിനിടെ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്ക് മാറിയെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പൊതുഗതാഗതം ശക്തിപ്പെടുത്തിയില്ലെങ്കിൽ വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും രൂക്ഷമാകുന്നതോടൊപ്പം അപകടനിരക്കും ഉയരും. ഇതൊഴിവാക്കാനാണ് പൊതു, സ്വകാര്യമേഖലകൾ ഏകോപിപ്പിച്ചുള്ള പദ്ധതി ആലോചിക്കുന്നത്.
ഏകീകൃത സംവിധാനം?
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഉൾപ്രദേശത്തെ യാത്രക്കാരന് എറണാകുളത്ത് പോകാൻ വിവിധ ഗതാഗത മർഗ്ഗങ്ങൾക്കായി ഒറ്റ ടിക്കറ്റ് മതി. അത് ഓൺലൈൻ വഴി ഒറ്റ ദിവസത്തേക്കോ ഒരു മാസത്തേക്കോ എടുക്കാം. ടിക്കറ്റ് നേരിട്ട് വാങ്ങാനുള്ള സംവിധാനവും ഉണ്ടാവും. വീട്ടുമുറ്റത്ത് എത്തുന്ന ഓട്ടോ/ടാക്സിയിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റോപ്പിൽ എത്താം. അവിടെ നിന്ന് ഓർഡിനറി ബസിൽ കയറി തമ്പാനൂർ ബസ് സ്റ്റേഷനിൽ. ഇവിടെ നിന്ന് സൂപ്പർ ഫാസ്റ്റിൽ എറണാകുളത്തേക്ക്. സമയക്രമം ആപ്പിലൂടെ ലഭ്യമാക്കും.
ഗുണം 3
യാത്രയുടെ തുടക്കം മുതൽ വിവിധ ഗതാഗതസംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനാൽ യാത്രാച്ചെലവ് കുറയും. സമയനഷ്ടം ഒഴിവാകും. യാത്ര സുരക്ഷിതമാകും.
ഗതാഗതത്തിരക്ക്
11% വർദ്ധിക്കുന്നു
റോഡിലെ ഗതാഗതത്തിരക്ക് വർഷംതോറും 11ശതമാനം വർദ്ധിക്കുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്വകാര്യവാഹനങ്ങളുടെ ഉപഭോഗം കൂടാനുള്ള കാരണങ്ങളിലൊന്ന് പൊതുഗതാഗതത്തിന്റെ തകർച്ചയാണ്. ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കുറവ് ബസുകൾ കേരളത്തിലാണ്.
ദേശീയ ശരാശരി
1000 പേർക്ക് 1.33 ബസ്
സംസ്ഥാനത്ത്
1000 പേർക്ക് 0.4 ബസ്
മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത് പൊതുഗതാതത്തിന് വേണ്ടത്
35,000 ബസ്
നിലവിൽ ഉള്ളത്
11,500 ബസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |