ന്യൂഡൽഹി: രാജ്യത്ത് അടിസ്ഥാനസൗകര്യ വികസനം സജീവ ട്രാക്കിലായതോടെ സിമന്റ് ഉപഭോഗത്തിൽ വൻ കുതിപ്പ്. അടുത്ത സാമ്പത്തികവർഷം (2023-24) ഉപഭോഗം 7-9 ശതമാനം ഉയർന്ന് 425 മില്യൺ ടണ്ണാകുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായ മൂന്നാംവർഷമാണ് ഉപഭോഗം വളർച്ച കുറിക്കുക.
നടപ്പുവർഷത്തെ (2022-23) ആദ്യ 10 മാസങ്ങളിൽ 11 ശതമാനം വർദ്ധന ഉപഭോഗത്തിലുണ്ട്. കേന്ദ്രസർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ ഉന്നൽ നൽകുന്നതും റിയൽ എസ്‌റ്റേറ്റ് മേഖലയുടെ തിരിച്ചുവരവും ഗ്രാമീണ ഭവനപദ്ധതികളുടെ വളർച്ചയും സിമന്റ് ഉപഭോഗം കൂടാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. കേന്ദ്ര റോഡ് വികസന മന്ത്രാലയം, ദേശീയപാത അതോറിറ്റി എന്നിവയുടെ പദ്ധതിച്ചെലവുകൾ തന്നെ നടപ്പുവർഷം 14 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതി 12 ശതമാനം വളർന്നതും സിമന്റ് വില്പനയ്ക്ക് നേട്ടമായി. 2021-22, 2022-23 സമ്പദ്‌വർഷങ്ങളിൽ 68 മില്യൺ ടണ്ണിന്റെ വളർച്ചയാണ് ഉപഭോഗത്തിലുണ്ടായത്. 2023-24ലെ വളർച്ചാപ്രതീക്ഷ 30-35 മില്യൺ ടണ്ണാണ്. ഡിമാൻഡിലെ പ്രതിവർഷ വളർച്ചാശരാശരി 2020-21ന് ശേഷം 30 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |