കോട്ടയം: മുൻ സുഹൃത്തിനെ മദ്യലഹരിയിൽ 22 തവണ വെട്ടിയും കല്ലിനിടിച്ചും കൊലപ്പെടുത്തിയ രണ്ടംഗ സംഘം പൊലീസിൽ കീഴടങ്ങി. കറുകച്ചാൽ ഉമ്പിടി കോളനി കുറ്റിയാനിക്കൽ ബിനുവിനെയാണ് (36) സമീപവാസികളായ മംഗലത്തുപുതുപ്പറമ്പിൽ വിഷ്ണു വിജയൻ (24), ഉള്ളാട്ട് വീട്ടിൽ സെബാസ്റ്റ്യൻ ഫിലിപ്പ് (44) എന്നിവർ കൊന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.15നായിരുന്നു സംഭവം. മൂവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ബിനുവുമായി ഇവർ തെറ്റിപ്പിരിഞ്ഞു. അതിനെത്തുടർന്ന്, വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽവച്ച് ബിനു മർദ്ദിക്കുകയും സെബാസ്റ്റ്യന്റെ വീടിന് കല്ലെറിയുകയും ഗേറ്റ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള പ്രശ്നം പൊതുപ്രവർത്തകർ ഇടപെട്ടാണ് പരിഹരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഉമ്പിടി കോളനിക്ക് സമീപം വിഷ്ണുവും സെബാസ്റ്റ്യനും മദ്യപിച്ച് നിൽക്കുന്നതിനിടെ ബിനു അവിടെയെത്തി. തുടർന്ന് തർക്കത്തിനിടെ ഉന്തും തള്ളുമായി. ഇതിനിടെ വിഷ്ണുവും സെബാസ്റ്റ്യനും ചേർന്ന് ബിനുവിന്റെ തലയ്ക്ക് കല്ലിനിടിച്ച് വീഴ്‌ത്തി. തുടർന്ന് ബൈക്കിലുണ്ടായിരുന്ന വടിവാളെടുത്ത് വിഷ്ണു കഴുത്തിലും കാൽ മുട്ട് മുതൽ പാദംവരെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബിനു അവിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |