ടെഹ്‌റാൻ : ഇറാനിലെ കോം നഗരത്തിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിഷം നൽകുന്നതായി ആരോപണം. രാജ്യത്തെ ആരോഗ്യ ഉപമന്ത്രിയായ യൂനസ് പനാഹിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടെഹ്‌റാന്റെ തെക്കാണ് കോം നഗരം. നവംബർ മുതൽ ഇവിടെ നൂറുകണക്കിന് വിദ്യാർത്ഥിനികൾ ശ്വാസകോശ സംബന്ധമായ വിഷബാധയേറ്റ് അവശനിലയിലായിരുന്നു.
ഇത് ചിലർ ബോധപൂർവം നടത്തിയതാണെന്ന് പനാഹി പറയുന്നു. കോമിൽ എല്ലാ സ്കൂളുകളും പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളുകൾ അടച്ചുപൂട്ടിക്കുകയും പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതാക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് പനാഹി ചൂണ്ടിക്കാട്ടി. എന്നാൽ, സംഭവത്തിന് പിന്നിൽ ആരാണെന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സത്യാവസ്ഥ പുറത്തുവരണമെന്ന് കാട്ടി വിഷബാധയേറ്റ കുട്ടികളുടെ രക്ഷിതാക്കൾ ഫെബ്രുവരി 14ന് നഗരത്തിലെ ഗവർണറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.
ഇന്റലിജൻസ് ഏജൻസികളും വിദ്യാഭ്യാസ മന്ത്രാലയവും അന്വേഷണം തുടരുന്നതായി ഇതിന് പിന്നാലെ സർക്കാർ വക്താവ് അറിയിച്ചു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെറി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.
ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ 16 മുതൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ഇറാനിൽ വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നുണ്ട്. ഇതിനിടെയാണ് പെൺകുട്ടികൾക്ക് വിഷബാധയേൽപ്പിച്ചെന്ന വാർത്ത പുറത്തുവന്നത്.
വിഷവാതകം ?
കോമിന് പുറമേ സമീപ നഗരങ്ങളിലും ടെഹ്‌റാനിലും വിഷ ബാധയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 22ന് കോമിൽ 15 സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിഷബാധയേറ്റതാണ് ലഭ്യമായ ഏറ്റവും ഒടുവിലത്തെ സംഭവം. ഇവരുടെ നില തൃപ്തികരമാണ്. തലവേദന, ചുമ, ഛർദ്ദി, ശ്വസന ബുദ്ധിമുട്ടുകൾ, ഹൃദയമിടിപ്പിലെ തകരാറ്, കൈയിലും കാലിലും മരവിപ്പും വേദനയും തുടങ്ങിയ ലക്ഷണങ്ങളാണ് വിഷബാധയേറ്റ കുട്ടികൾ പ്രകടമാക്കിയത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
വിഷബാധയേറ്റവരിൽ നടത്തിയ പരിശോധനയിൽ ഏത് തരം രാസവസ്തുവാണെന്ന് കണ്ടെത്താനായില്ല. രക്തസാമ്പിളുകളിൽ ബാക്ടീരിയ, വൈറൽ അണുബാധ കണ്ടെത്തിയില്ല. ക്ലാസ് മുറികളിൽ അസ്വാഭാവിക ഗന്ധം അനുഭവപ്പെട്ടതായി ചില വിദ്യാർത്ഥിനികൾ പറയുന്നു. വിഷ വാതകമാകാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |