ക്ലബ് കരിയറിൽ 700 ഗോളുകൾ തികച്ച് ലയണൽ മെസി
പി.എസ്.ജി 3-0ത്തിന് മാഴ്സയെ കീഴക്കി.
പി.എസ്.ജിക്കായി 200 ഗോൾ തികച്ച് എംബാപ്പെ
പാരീസ്: ക്ലബ് ഫുട്ബാളിൽ എഴുന്നൂറാം ഗോൾ സ്വന്തമാക്കി പി.എസ്.ജിയുടെ അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസി കരിയറിലെ മറ്രൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. കഴിഞ്ഞ സീസണിലെ ഫിഫ ലോകഫുട്ബാളറെ പ്രഖ്യാപിക്കുന്ന രാത്രിക്ക് തലേന്ന് ഫ്രഞ്ച് ലീഗൽ മാഴ്സെയ്ക്കെതിരെ സ്കോർ ചെയ്താണ് മെസി 700-ാം ക്ലബ് ഗോളെന്ന സുവർണ നേട്ടത്തിൽ എത്തിയത്. അൽ നസറിൽ കളിക്കുന്ന പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ശേഷം ക്ലബ് ഫുട്ബാളിൽ 700 ഗോളുകൾ കുറിയ്ക്കുന്ന താരമെന്ന റെക്കാഡ് മെസി സ്വന്തം പേരിലെഴുതിച്ചേർത്തു.
പ്രൊഫഷണൽ ഫുട്ബാളിൽ ബാഴ്സലോണയ്ക്കും പി.എസ്.ജിക്കും മാത്രം കളിച്ചാണ് മെസി സുവർണ നേട്ടം സ്വന്തമാക്കിയത്. ബാഴ്സയ്ക്കായി 672 ഗോളുകളും പി.എസ്.ജിക്കായി 28 ഗോളുകളുമാണ് താരം നേടിയത്. യൂറോപ്യൻ ടോപ് 5 ലീഗുകളിൽ മാത്രം കളിച്ച് 700 ഗോളുകൾ കണ്ടെത്തിയ ഒരേയൊരു താരവും മെസിയാണ്. 840 മത്സരങ്ങളിൽ നിന്നാണ് 35കാരനായ മെസി 700 ഗോളുകൾ തികച്ചത്. റൊണാൾഡോ 943 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. അർജന്റീനയ്ക്കായി ഇതുവരെ 98 തവണ സ്കോർ ചെയ്ത മെസിയ്ക്ക് 100 അന്താരാഷട്ര തലത്തിൽ 100 തികയ്ക്കാൻ രണ്ട് ഗോളുകൾ കൂടി മതി. റൊണാൾഡോയും (118) ഇറാന്റെ അലി ദേയിയും (109) മാത്രമാണ് ഈ കണക്കിൽ മെസിക്ക് മുന്നിലുള്ളൂ.
മെസിയുടേയും ഇരട്ടഗോൾ നേടിയ എംബാപ്പെയുടേയും മികവിൽ 3-0ത്തിനാണ് പി.എസ്.ജി ഫ്രഞ്ച് ലീഗ് കിരീടപ്പോരാട്ടത്തിൽ ഇത്തവണ തങ്ങൾക്ക് തൊട്ടുപിന്നിലുള്ള മാഴ്സയെ തകർത്തത്. എംബാപ്പെയുടെ രണ്ട് ഗോളും മെസിയുട അസിസ്‌റ്റിൽ നിന്നായിരുന്നു. മെസിയുടെ ഗോൾ എംബാപ്പെയുടെ അസിസ്റ്റിൽ നിന്നും. ഈ മത്സരത്തിലൂടെ പി.എസ്.ജിക്കായി 200 ഗോളുകൾ തികച്ച് അവരുടെ ഏറ്രവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ എഡിസൺ കവാനിക്കൊപ്പം ഒന്നാമതെത്താനും എംബാപ്പെയ്ക്കായി. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യൻമാരായ പി.എസ്.ജിക്ക് 60 പോയിന്റും രണ്ടാംസ്ഥാനത്തുള്ള മാഴ്സയ്ക്ക് 52 പോയിന്റുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |