ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ വളർത്തിയ താടിയും മുടിയും വെട്ടിയൊതുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയ ഭാവത്തിൽ പ്രത്യക്ഷപ്പെട്ടു. കേംബ്രിഡ്‌ജ് സർവ്വകലാശാലയിലെ പ്രഭാഷണത്തിനായി ലണ്ടനിലെത്തിയപ്പോഴാണ് രാഹുലിന്റെ പുതിയ ചിത്രം പുറത്തുവന്നത്.
രാഹുലിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ 'ന്യൂ ലുക്ക്' (പുതിയ ഭാവം) എന്ന ഹാഷ് ടാഗോടെ പലരും പങ്കുവച്ചു.
സെപ്‌തംബർ മുതൽ ജനുവരി 30 വരെ 12-സംസ്ഥാനങ്ങളിലൂടെ 4,000 കിലോമീറ്റർ പിന്നിട്ട ഭാരത് ജോഡോ യാത്രയ്‌ക്കിടെയാണ് രാഹുൽ താടിയും മുടിയും വളർത്തിയത്. ഛത്തീസ്ഗഡിലെ റായ്‌പൂരിൽ ഇക്കഴിഞ്ഞ 26ന് സമാപിച്ച 85-ാം പ്ളീനറി കോൺഗ്രസ് പ്ളീനറി സമ്മേളന വേദിയിലും ഇതായിരുന്നു രൂപം.
കേംബ്രിഡ്ജ് സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയായ രാഹുൽ ഒരാഴ്ചത്തെ പര്യടനത്തിനായി ചൊവ്വാഴ്ചയാണ് ലണ്ടനിലെത്തിയത്.
കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ ' 21ാം നൂറ്റാണ്ടിൽ അറിയാൻ പഠിക്കുക' എന്ന വിഷയത്തിൽ രാഹുൽ സംസാരിക്കും. കോർപ്പസ് ക്രിസ്റ്റി കോളേജിലെ ഇന്ത്യൻ വംശജയായ ട്യൂട്ടറും സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. ശ്രുതി കപിലയുമായി 'വലിയ ഡാറ്റയും ജനാധിപത്യവും', 'ഇന്ത്യ-ചൈന ബന്ധങ്ങൾ' എന്ന വിഷയങ്ങളിൽ സംവാദങ്ങളുണ്ടാകും.
പൂർവ വിദ്യാലയമായ കേംബ്രിഡ്ജിൽ ജിയോപൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിലെ പ്രമുഖരുമായി സംവാദം നടത്താനാകുന്നതിൽ സന്തോഷമുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ മേയിൽ യുകെ സന്ദർശനത്തിനിടെ കോർപ്പസ് ക്രിസ്റ്റി കോളേജിൽ 'ഇന്ത്യ അറ്റ് 75' എന്ന സംവാദത്തിൽ രാഹുൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |