തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം നടത്തിയാൽ അതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെ ഇടതുപക്ഷത്തെ എല്ലാ നിലയിലും എതിർത്തവർ ഇന്ന് ഇടതുപക്ഷത്തോടൊപ്പമാണ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
രാജ്യം ഞെട്ടുംവിധമാണ് കേന്ദ്രം പാചകവാതകത്തിന് വീണ്ടും വിലകൂട്ടിയത്. തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ വിലകൂട്ടുന്നത് മോദിസർക്കാരിന്റെ സ്ഥിരം തന്ത്രമാണ്. ജനജീവിതത്തെ കടുത്ത പ്രയാസത്തിലാക്കുന്ന കേന്ദ്ര നയത്തിനെതിരെ ഒരുമിച്ച് നിയമസഭ പ്രതിഷേധിക്കേണ്ടതായിരുന്നു. പ്രതിപക്ഷം അത്തരമൊരു നിലപാട് സ്വീകരിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. കേന്ദ്രസർക്കാരിനെ ചെറുക്കണമെങ്കിൽ സാമ്പത്തികമായും അല്ലാതെയും അവർ എടുക്കുന്ന നിലപാടുകളും നയങ്ങളും പരിശോധിച്ചു പോകണം. അതിന് പ്ലീനറി സമ്മേളനം നടത്തിയിട്ടു കാര്യമില്ല. പറ്റിയ തെറ്റ് തുറന്നുപറഞ്ഞ് മുന്നോട്ടു പോകാൻ കോൺഗ്രസ് തയ്യാറാകാതെ എങ്ങനെ ബി.ജെ.പിയെ എതിർക്കാനാവും.
കേരളത്തെ കഴുത്തുഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ് കേന്ദ്രബഡ്ജറ്റിലെ അവഗണന. യു.ഡി.എഫ് എം.പിമാരോ കേരളത്തിലെ പ്രതിപക്ഷമോ ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല.
കോൺഗ്രസിന്റെ അണികൾ മെല്ലെമെല്ലെ ബി.ജെ.പിയിലേക്ക് മാറുന്നു. അതാണ് ത്രിപുരയിൽ കണ്ടത്. ത്രിപുരയിൽ പാർട്ടിവിട്ട വോട്ടർമാരേയും എം.എൽ.എമാരേയും തിരിച്ചുകൊണ്ടുവരാൻ ശക്തമായ പ്രവർത്തനം നടത്തേണ്ട ഘട്ടത്തിൽ അവിടെയൊന്നു കാലുകുത്താൻപോലും രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തയ്യാറായില്ല. കേരളത്തിൽ ഇടതുപക്ഷത്തിനു ലഭിച്ച തുടർഭരണം ചിലരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |