ഹാർബർ എൻജിനിയറിംഗ് വകുപ്പിന് മെല്ലെപ്പോക്ക്
കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാകാൻ ഇനിയും ഒന്നരമാസം കാത്തിരിക്കണം. ഹാർബർ എൻജിനിയറിംഗ് വകുപ്പിനെ ഏൽപ്പിച്ച പ്രവൃത്തികൾ ഇഴയുന്നതാണ് കാരണം.
എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത് പ്രകാരമുള്ള ചുറ്റുമതിൽ, ചുറ്റുമതിലിന് മുകളിൽ കൺസർട്ടീന റോപ്പ്, സെക്യൂരിറ്റി റൂം എന്നിവയുടെ നിർമ്മാണമാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പിനെ ചുമതലപ്പെടുത്തിയത്.
ഇന്നലെ കൊല്ലം പോർട്ടിൽ മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള വിളിച്ചുചേർത്ത യോഗത്തിലാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. നിരീക്ഷണ കാമറകൾ ഈമാസം തന്നെ സ്ഥാപിക്കുമെന്ന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് അധികൃതർ പറഞ്ഞു. ഒരു സി.ഐ അടക്കം 15 ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിക്കാനുള്ള നടപടി പൂർത്തിയായി.
ഇതിന് പുറമേ ആയുധധാരികളായ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും സുരക്ഷയ്ക്കുണ്ടാകും. എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിന് പിന്നാലെ ഇവർ ചുമതലയേൽക്കും. എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർക്ക് താമസിക്കാൻ തങ്കശേരിയിലുള്ള ക്വാട്ടേഴ്സുകൾ നൽകാൻ ധാരണയായിട്ടുണ്ട്.
ഇന്നലത്തെ യോഗത്തിൽ കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, സി.ഇ.ഒ ടി.പി.സലിംകുമാർ, പോർട്ട് ഓഫീസർ ഹരി അച്യുതവാര്യർ തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട് അനുകൂലം
ഷിപ്പിംഗ് മന്ത്രാലയം നിർദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കി റിപ്പോർട്ട് നൽകിയാലെ കേന്ദ്ര ആഭ്യന്തര വകുപ്പ് എമിഗ്രേഷൻ പോയിന്റ് അനുവദിക്കൂ
റിപ്പോർട്ട് നൽകുന്നതിന് പിന്നാലെ കേന്ദ്ര അഭ്യന്തര വകുപ്പ്, ഷിപ്പിംഗ് മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള സംഘം കൊല്ലം പോർട്ട് സന്ദർശിക്കും
നേരത്തെ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്നെത്തിയത്
സജ്ജീകരണങ്ങൾ നടക്കുന്നതിനിടെ ഫോറിൻ രജിസ്ട്രേഷൻ റീജിയണൽ ഓഫീസിൽ നിന്നുള്ള സംഘം പോർട്ട് സന്ദർശിച്ച് അനുകൂല റിപ്പോർട്ട് നൽകി
ഏപ്രിൽ 15ന് മുമ്പ് കൊല്ലം പോർട്ടിൽ ഐ.സി.പിക്കായി നിർദേശിച്ചിട്ടുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാകും. ഇന്നലെ ചേർന്ന യോഗത്തിൽ ഇതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
എൻ.എസ്.പിള്ള, ചെയർമാൻ
കേരള മാരിടൈം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |