കണ്ണൂർ: ഒരു വർഷത്തിലേറെയായി ന്യായാധിപനില്ലാതെ ഭരണ പ്രതിസന്ധിയിലായ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ (രണ്ട്) നിയമനമായി. പയ്യന്നൂർ മുൻസിഫ് മുഹമ്മദലി ഷഹ്ഷാദ് ബുധനാഴ്ച മജിസ്ട്രേറ്റായി ചുമതലയേൽക്കും. രണ്ടായിരത്തോളം കേസുകളാണ് കോടതിയിൽ കെട്ടിക്കിടക്കുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിലൊന്നാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്). ദിവസം ഇരുന്നൂറിനും മുന്നൂറിനുമിടയിൽ കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇതിനൊപ്പം ദിവസം നൂറുകണക്കിന് കേസുകളും വരുന്നു. സ്ഥാനക്കയറ്റം കിട്ടിയ മജിസ്‌ട്രേട്ടിന് പകരം നിയമനം നടക്കാതിരുന്നതാണ് പ്രശ്നം സൃഷ്ടിച്ചത്.
സിറ്റി, വളപട്ടണം, മയ്യിൽ, ഇരിക്കൂർ, അഴീക്കൽ കോസ്റ്റൽ, കണ്ണൂരിലെയും കാസർകോട്ടെയും റെയിൽവേ പൊലീസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലെ ക്രിമിനൽ കേസുകൾ ഈ കോടതിയുടെ പരിധിയിലാണ്. മണൽ, മയക്കുമരുന്ന് കേസുകൾ ഏറ്റവും കൂടുതലുള്ളത് ഈ കോടതിയുടെ പരിധിയിലെ സ്‌റ്റേഷനുകളിലാണ്.
പ്രതികളെ ഹാജരാക്കുന്നതിനുള്ള വിഷമം കാരണം കേസെടുക്കുന്നതിന് പൊലീസ് മടിക്കുന്നതിനാൽ മണൽ മാഫിയകൾ വാഴുകയായിരുന്നു. പൊലീസ് പ്രതികളെ ഹാജരാക്കാൻ എത്തിയാലേ ഇതിനുപകരം ചാർജ്ജ് ചെയ്ത കോടതി അറിയാൻ പറ്റൂ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയിലാണ് ചാർജ്ജ് ചെയ്തതെങ്കിൽ പ്രശ്‌നമില്ല. മിക്കപ്പോഴും പൊലീസിന് പ്രതികളെയും കൊണ്ട് മട്ടന്നൂർ, പയ്യന്നൂർ സ്‌റ്റേഷനുകളിലേക്ക് പോകേണ്ടി വരുന്നു. പുതിയ മജിസ്ട്രേറ്റ് വരുന്നതോടെ ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |