ആലപ്പുഴ: കള്ളനോട്ട് കേസിൽ ആലപ്പുഴയിൽ അറസ്റ്റിലായ കൃഷി ഓഫീസർ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. കോടതി നിർദേശപ്രകാരമായിരുന്നു നടപടി. മാവേലിക്കര ജയിലിൽ കഴിഞ്ഞിരുന്ന ജിഷയെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ ജിഷ പറഞ്ഞിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയത്തിലാണ് പൊലീസ്.
ആലപ്പുഴയിലെ ബാങ്കിൽ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകളെ കുറിച്ച് മാനേജർക്ക് തോന്നിയ സംശയമാണ് ജിഷമോളെ കുടുക്കിയത്. ബാങ്ക് മാനേജറുടെ പരാതി പ്രകാരം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിഷയുടെ വീട്ടിലെ ജോലിക്കാരൻ കുഞ്ഞുമോനാണ് വ്യാപാരിക്ക് നോട്ടുകൾ നൽകിയതെന്ന് കണ്ടെത്തി. ടാർപ്പോളിൻ വാങ്ങിയതിന്റെ 3,500 രൂപയ്ക്കാണ് ഇയാൾ വ്യാപാരിക്ക് കള്ളനോട്ടുകൾ നൽകിയത്. കുഞ്ഞുമോന് ഈ പണം നൽകിയത് ജിഷയാണ്. തുടർന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും അവരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജിഷ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നോട്ടുകളുടെ ഉറവിടം വെളിപ്പെടുത്താന്‍ ഇവർ തയാറായിട്ടില്ല. അതേസമയം, ജോലിക്കാരന് നല്‍കിയത് വ്യാജ നോട്ടുകളാണെന്ന് തനിക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസിനോട് ജിഷമോൾ സമ്മതിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |