കാസർകോട്: എയർ ഹോസ്റ്റസ് അർച്ചന ധിമാൻ (28) ഫ്ലാറ്റിൽ നിന്നു വീണു മരിച്ച സംഭവത്തിൽ കാമുകൻ കാസർകോട് സ്വദേശി ആദേശിന്റെ കുറ്റസമ്മതം. യുവതിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് ആദേശ് മൊഴി നല്കി.
വിവാഹം കഴിച്ചില്ലെങ്കിൽ പീഡനം ആരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അർച്ചന ഭീഷണിപ്പെടുത്തിയിരുന്നെന്നും അർച്ചന ഭീഷണി ആവർത്തിച്ചതോടെ ബാൽക്കണിയിൽ നിന്ന് തള്ളിയിടുകയായിരുന്നെന്നും അന്വേഷണ ചുമതലയുള്ള ബംഗളൂരു സൗത്ത് ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സി.കെ ബാബ പറഞ്ഞു.
ആദേശ് ബംഗളൂരുവിൽ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരനും അർച്ചന ദുബായിലെ അന്താരാഷ്ട്ര വിമാന കമ്പനിയിലെ ജീവനക്കാരിയും മോഡലും ആയിരുന്നു. ഡേറ്റിംഗ് സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ആറു മാസമായി അടുപ്പത്തിലായിരുന്നു. ബംഗളൂരുവിൽ എത്തുമ്പോൾ ആദേശിനൊപ്പമായിരുന്നു അർച്ചനയുടെ താമസം. അർച്ചനയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് മാതാവ് നൽകിയ പരാതിയിൽ ആദേശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ആദ്യം കേസെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടർന്ന് കൊലക്കുറ്റം ചേർത്തു.
മാർച്ച് 10 ന് വെള്ളിയാഴ്ച രാത്രി 12നാണ് അർച്ചനയെ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് പൊലീസ് കൊലപാതകമാണെന്നുറപ്പിച്ചത്. ബംഗളൂരു കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്നു വീണാണ് അർച്ചന മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |