ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തെന്നു പറഞ്ഞതിനു പിന്നാലെ മാറ്റിപ്പറഞ്ഞ് പഞ്ചാബ് പൊലീസ്. വാഹന വ്യൂഹം പിന്തുടർന്ന് നാടകീയമായി അമൃത് പാലിനെയും ആറ് അനുയായികളെയും അറസ്റ്റ് ചെയ്തെന്നും ഇവരെ അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണെന്നുമാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, അമൃത്പാലിനെ പിടികൂടാനായില്ലെന്നും ഇയാളും അടുത്ത അനുയായികളും ഒളിവിലാണെന്നും പൊലീസ് തിരുത്തുകയായിരുന്നു. 78 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
ഏഴ് ജില്ലകളിലെ പൊലീസ് ടീം
ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് രൂപം നൽകിയ പ്രത്യേക സംഘമാണ് അമൃത് പാലിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയത്. അമൃത് പാലിന്റെ വാഹന വ്യൂഹം ജലന്ധറിലെ ഷാഹ്കോട്ട് തഹ്സിലിലേക്ക് പോകുന്നതിനിടെ 50 വാഹനങ്ങളിലായെത്തിയ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ കടന്ന് കളഞ്ഞതായാണ് വിവരം. അമൃത് പാലും സംഘവും സന്ദർശനം നടത്തുന്ന വിവരം ലഭിച്ചതിനെ തുടർന്ന് എല്ലാ റോഡുകളും അടച്ച് ഷാഹ്കോട്ടിൽ കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പൊലീസ് നീക്കത്തോടെ അനുയായികളെല്ലാവരും ഷാഹ്കോട്ട് തഹ്സിലിലെത്തണമെന്നാവശ്യപ്പെട്ട് പ്രകോപനപരമായ വീഡിയോകൾ പ്രചരിപ്പിച്ചതോടെ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ സംസ്ഥാനത്ത് മൊബൈൽ റീചാർജ്ജ്, ബാങ്കിംഗ് ഒഴികെയുള്ള എല്ലാ ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അമൃത് പാലിന്റെ ജന്മഗ്രാമമായ അമൃത്സർ ജില്ലയിലെ ജല്ലുപൂർ ഖൈരയിൽ വൻ പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. ഗ്രാമം സീൽ ചെയ്തു.
കഴിഞ്ഞ ദിവസം അമൃത് പാലിന്റെ ബന്ധുവിന്റെ വീട്ടിൽ പൊലീസ് എത്തിയിരുന്നു. ഇതോടെ സമീപത്തെ ഗുരുദ്വാരയിലുണ്ടായിരുന്ന അമൃത് പാലും സംഘവും രക്ഷപ്പെട്ടു. തോക്കുകളും വാളുകളും കൃപാണുകളുമായി സഞ്ചരിക്കുന്ന സംഘത്തോടൊപ്പമാണ് അമൃത് പാലിന്റെ യാത്ര. ഇയാളുടെ അനുയായി ലവ് പ്രീതി സിംഗിനെ പോലീസ് പിടികൂടിയതിനെ തുടർന്ന് ഫെബ്രുവരി 23ന് അജ്നാന പൊലീസ് സ്റ്റേഷനിൽ ഉണ്ടായ ആക്രമണം അമൃത് പാൽ ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയർന്നിരുന്നു. തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങളും വിവാദങ്ങളും അമൃത്പാലിന്റെ പേരിലുണ്ട്. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച നടനും ആക്ടിവിസ്റ്റുമായിരുന്ന ദീപ് സിദ്ധു ആരംഭിച്ച വാരിസ് പഞ്ചാബ് ദേ എന്ന റാഡിക്കൽ സംഘടനയെ നയിക്കുന്നത് അമൃത് പാലാണ്. വ്യാജ വാർത്തകളും പ്രകോപനപരമായ വീഡിയോകളും പ്രചരിപ്പിക്കരുതെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |