ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ! ഈ ചോദ്യം പുകവലിക്കെതിരെയുള്ള പരസ്യത്തിലേതാണെങ്കിലും, ചോദ്യം പ്രസക്തമാണ്. സന്തോഷത്തിന് വേണ്ടി മാത്രമാണ് നാം ജീവിക്കുന്നതും, കഠിനമായി പ്രയത്നിക്കുന്നതുമെല്ലാം. കുടുംബത്തിന്റെ സന്തോഷത്തിനായി വിദേശത്ത് പോയി വർഷങ്ങളോളം ജോലി ചെയ്യുന്നവരും നമുക്കിടയിലുണ്ട്. സന്തോഷത്തിന് ഇത്രയും പ്രാധാന്യമുള്ളതിനാൽ തന്നെ എല്ലാ വർഷവും മാർച്ച് 20 ന് ലോകം സന്തോഷ ദിനം ആഘോഷിക്കുന്നുമുണ്ട്. ഈ ദിവസം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എന്ന പേരിൽ ഒരു വാർഷിക റിപ്പോർട്ട് എല്ലാ വർഷവും മാർച്ച് 20ന് യുഎൻ പുറത്തിറക്കാറുണ്ട്.
ഇന്ത്യക്കാർക്ക് സന്തോഷമില്ലേ
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് കണ്ടാൽ ഇന്ത്യക്കാരായ നമുക്ക് വലിയ സന്തോഷമൊന്നും തോന്നാറില്ല. പതിവായി ഇന്ത്യയുടെ സ്ഥാനം താഴെയാണെന്നത് തന്നെ കാരണം. അടുത്ത സാമ്പത്തിക ശക്തിയായി ഇന്ത്യയെ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുമ്പോഴും ജനതയുടെ സന്തോഷത്തിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് കാണിക്കുന്നത്. നമ്മുടെ അയൽരാജ്യങ്ങൾ പോലും സന്തോഷ സൂചികയിൽ നമ്മളേക്കാൾ മുന്നിലാണെന്നതും ശ്രദ്ധേയം.
ഈ വർഷത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് 136ൽ നിന്നും 125 ആയി മെച്ചപ്പെട്ടിട്ടുണ്ട്. ആകെ 137 രാജ്യങ്ങളാണ് പട്ടികയിലുള്ളതെന്നത് ഓർക്കണം. എന്നാൽ നേപ്പാൾ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ നമുക്കും മുകളിലാണ്. 64ാമത്തെ സ്ഥാനമാണ് ചൈനയ്ക്ക് നൽകിയിട്ടുള്ളത്. പൗര സ്വാതന്ത്ര്യം പലപ്പോഴും ഹനിക്കപ്പെടുന്ന രാജ്യമാണ് ചൈന. സാമ്പത്തികമായി തകർന്ന ശ്രീലങ്ക 112ാം സ്ഥാനത്തുണ്ട്.
സന്തോഷിക്കുന്ന രാജ്യങ്ങൾ ഇവ
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഇക്കുറിയും ഫിൻലാൻഡാണ്. ഇത് ആറാം വർഷമാണ് ഒന്നാം സ്ഥാനം ഫിൻലൻഡ് കൈയടിക്കി വച്ചിരിക്കുന്നത്. 7.8 സ്‌കോറോടെയാണ് ഫിൻലാൻഡ് ഇക്കുറി നേട്ടം സ്വന്തമാക്കിയത്.
ഡെന്മാർക്ക്, ഐസ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇസ്രയേൽ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, ന്യൂസിലാൻഡ് എന്നിവയാണ് പട്ടികയിൽ മുമ്പൻമാരായ മറ്റു രാജ്യങ്ങൾ. അമേരിക്ക പട്ടികയിൽ 15ാം സ്ഥാനത്താണുള്ളത്.
പട്ടികയിൽ 'നമ്മുടെ അയൽക്കാർ'
സന്തുഷ്ട പട്ടികയിൽ ഇന്ത്യയുടെ അയൽക്കാർ ആരെന്നറിഞ്ഞാൻ ഉള്ള സന്തോഷം കൂടി ആവിയാവും. 137 രാജ്യങ്ങളുടെ പട്ടികയിൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ് ഏറ്റവും അവസാന സ്ഥാനത്തുള്ളത്. ലെബനൻ, സിംബാബ്‌വെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങാണ് അവസാന പേരുകാർ. അഴിമതിയും, കുറഞ്ഞ ആയുർദൈർഘ്യവുമാണ് പട്ടികയിൽ ഈ രാജ്യങ്ങളെ അവസാനമെത്തിച്ചത്.
യുക്രെയിൻകാരും വലിയ സന്തോഷത്തിൽ
സന്തോഷ പട്ടികയിൽ വിചിത്രമായ ചില കാര്യങ്ങളും കണ്ടെത്താനാവും. ഒരു വർഷത്തിലേറെ റഷ്യയുടെ അധിനിവേശത്തിന് ഇരയായി, ലക്ഷങ്ങൾ പാലായനം ചെയ്ത യുക്രെയിൻ സന്തോഷ പട്ടികയിൽ 92ആം സ്ഥാനത്താണ്. ഇവിടെ ബോംബുകൾ വർഷിക്കുന്ന റഷ്യ പട്ടികയിൽ 70ാം സ്ഥാനത്തുമുണ്ട്.
ആയുർദൈർഘ്യം, പ്രതിശീർഷ വരുമാനം, സാമൂഹിക ജീവിതം, അഴിമതി, സ്വാതന്ത്ര്യം എന്നിങ്ങനെ വിവിധ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ രാജ്യങ്ങളെ റാങ്ക് ചെയ്തിട്ടുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |