മാഡ്രിഡ് : 18 കൊല്ലത്തിന് ശേഷം ആദ്യമായി എ.ടി.പി ടെന്നിസ് റാങ്കിംഗിൽ ആദ്യ പത്തുസ്ഥാനത്തിനുള്ളിൽ എത്താൻ കഴിയാത്തതിന്റെ നിരായിലാണ് റാഫേൽ നദാൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന റാങ്ക് പട്ടികയിൽ 13-ാം സ്ഥാനത്താണ് നദാൽ. 2005 ഏപ്രിൽ 18ന് ശേഷം ആദ്യമായാണ് നദാൽ ടോപ് ടെന്നിൽ നിന്ന് പുറത്താവുന്നത്. ഇടുപ്പിലെ പരിക്കിനെത്തുടർന്ന് കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായ നദാൽ ചികിത്സയിലും വിശ്രമത്തിലുമാണ്.
പരിക്കുമൂലം ഇന്ത്യൻവെൽസ് ഓപ്പണിൽ കളിക്കാൻ കഴിയാതിരുന്നതാണ് മുൻ ലോക ഒന്നാം റാങ്കുകാരനും 22 ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയുമായ നദാലിന് റാങ്കിംഗിൽ വലിയ നഷ്ടമുണ്ടായത്. നാലുസ്ഥാനങ്ങൾ നഷ്ടപ്പെട്ടാണ് 13-ാം റാങ്കിലേക്ക് താരം താഴ്ന്നത്. ഇന്ത്യൻവെൽസിൽ കിരീടം നേടിയ യുവതാരം കാർലോസ് അൽക്കാരസാണ് പുതിയ ഒന്നാം നമ്പർ താരം. നൊവാക്ക് ജോക്കോവിച്ചിനെ രണ്ടാമനാക്കിയാണ് കാർലോസ് ഒന്നാമതെത്തിയത്.
912 ആഴ്ചകളാണ് നദാൽ റാങ്ക് പട്ടികയിലെ ആദ്യ പത്ത്സ്ഥാനങ്ങൾക്കുള്ളിൽ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ഒന്നാം നമ്പർ കാർലോസ് അൽക്കാരസിന് രണ്ട് വയസുപോലും പ്രായമില്ലായിരുന്നപ്പോഴാണ് നദാൽ ആദ്യമായി ടോപ് ടെന്നിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |