ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന് ചെന്നൈയിൽ
ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം
1.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
ചെന്നൈ : ഇന്ന് ചെന്നൈയിൽ നടക്കുന്ന മൂന്നാം ഏകദിനത്തിലെ വിജയികളായി പരമ്പരക്കിരീടമുയർത്തി പൊട്ടിച്ചിരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ? ലോകകപ്പിന് വേദിയൊരുങ്ങുന്ന വർഷത്തിൽ ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പര നേടാൻ ഓസീസിനെ ഇന്ത്യ അനുവദിക്കുമോ ?. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇന്ത്യയുടെയും ഓസീസിന്റെയും ഏകദിന സംഘങ്ങൾ ഇന്ന് കളത്തിലിറങ്ങുമ്പോൾ ആരാധകർക്ക് ഒരു ഫൈനൽ മത്സരത്തിന്റെ ആവേശമാണ്.
ബാറ്റർമാരുടെ പറുദീസയാകുന്ന ഇന്ത്യൻ പിച്ചുകളുടെ കഥ മാറ്റിയെഴുതി ബൗളർമാർ ,പ്രത്യേകിച്ച് പേസർമാർ നിറഞ്ഞാടിയ ആദ്യ രണ്ട് ഏകദിനങ്ങളും നൽകിയ ആവേശവും ആത്മവിശ്വാസവും വാശിയും ഇരു ടീമുകളിലും എത്രത്തോളം പ്രതിഫലിക്കുമെന്ന് ഇന്ന് കണ്ടറിയാം. മുംബയ്‌യിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ചുവിക്കറ്റിന് വിജയിച്ചപ്പോൾ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ പത്തുവിക്കറ്റിന് തിരിച്ചടിച്ചാണ് ഓസ്ട്രേലിയ പരമ്പര സമനിലയിലാക്കിയത്. ആദ്യ മത്സരത്തിലെ മികവുകൾ ഒന്നും രണ്ടാം മത്സരത്തിൽ പുറത്തെടുക്കാനാവാത്തത് ഇന്ത്യയെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ടീം ഫോർമേഷനിലാണോ മത്സരത്തോടുള്ള സമീപനത്തിലാണോ മാറ്റം വേണ്ടതെന്ന് രോഹിത് ശർമ്മയും കൂട്ടരും ആലോചിക്കേണ്ടിയിരിക്കുന്നു.
മുംബയ്‌യിൽ കൊടുത്തത്
ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 35.4ഓവറിൽ 188 റൺസിന് ആൾഒൗട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷമിയും സിറാജും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ചേർന്നാണ് ഓസീസിനെ ഓൾഒൗട്ടാക്കിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 16 റൺസെടുക്കുന്നതിനിടെ ഇഷാൻ (3),കൊഹ്‌ലി (4),സൂര്യകുമാർ (0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. 39 റൺസിൽ വച്ച് ശുഭ്മാൻ ഗില്ലും (20) മടങ്ങിയെങ്കിലും കെ.എൽ രാഹുൽ(75*),ഹാർദിക് പാണ്ഡ്യ(25), രവീന്ദ്ര ജഡേജ (45*) എന്നിവരുടെ ചെറുത്തുനിൽപ്പ് വിജയത്തിലേക്ക് നയിച്ചു.
വിശാഖപട്ടണത്ത് കിട്ടിയത്
ഇത്തവണ ടോസ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചപ്പോൾ ഇന്ത്യയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നു. മുൻനിരക്കാരുടെ പിഴവ് അതീവ ഗുരുതരമായി ആവർത്തിക്കപ്പെട്ടു. ചെറുത്തുനിൽക്കാൻ ഇത്തവണ ഒരാൾക്കുപോലും കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. ആദ്യ ഓവറുകളിൽത്തന്നെ തീക്കാറ്റായി മാറിയ മിച്ചൽ സ്റ്റാർക്കിന് മുന്നിൽ 49 റൺസെടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റുകൾ നഷ്ടമായത്. ആദ്യ മത്സരത്തിൽ ചെറിയ സ്കോറാണ് ചേസ് ചെയ്യാനുണ്ടായിരുന്നത് എന്നത് നൽകിയ ആത്മവിശ്വാസം ഇവിടെയുണ്ടായില്ല. വലിയ സ്കോർ ഉയർത്തേണ്ടതിന്റെ സമ്മർദ്ദം പിന്നീടുവന്ന ബാറ്റർമാരിൽ പ്രതിഫലിച്ചു.26 ഓവർ മാത്രം ബാറ്റുചെയ്താണ് ഇന്ത്യ 117ൽ ആൾഒൗട്ടായത്. ഓസ്ട്രേലിയയ്ക്ക് തിരിച്ചടിക്കാൻ ഇതൊരു സ്കോറേ ആയിരുന്നില്ല.
ഇന്ത്യയുടെ വെല്ലുവിളികൾ
മുൻനിര ബാറ്റർമാരുടെ ഫോമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. വ്യക്തിഗത മികവുകൾക്ക് ഉപരിയായി മികച്ച കൂട്ടുകെട്ടുകൾ ഉയർത്താനായാലേ ടീമിന് പ്രയോജനകരമാവൂ.
തുടർച്ചയായി പരാജയപ്പെടുന്ന സൂര്യകുമാർ യാദവ് കടുത്ത സമ്മർദ്ദത്തിലാണ്. തന്റെ തനത് ശൈലിയിലെ ഒരു മികച്ച ഇന്നിംഗ്സിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സൂര്യയ്ക്ക് കഴിയേണ്ടിയിരിക്കുന്നു.
മികച്ച കൂട്ടുകെട്ടുകൾക്ക് വഴിയൊരുക്കേണ്ടുന്നതിന്റെ ഉത്തരവാദിത്വം സീനിയർ താരങ്ങളായ രോഹിത് ശർമ്മ,വിരാട് കൊഹ്‌ലി,കെ.എൽ രാഹുൽ എന്നിവർക്കാണ്. ഇവർ പലപ്പോഴും ഇക്കാര്യത്തിൽ പരാജയപ്പെടുന്നു.
സ്ഥിരത പുലർത്തുകയാണ് ഏത് ബാറ്ററെയും ടീമിന്റെ വിശ്വസ്തനാക്കുന്നത്. ഗിൽ,രാഹുൽ,രോഹിത് തുടങ്ങിയവരുടെയെല്ലാം മുഖമുദ്രയായി അസ്ഥിരത മാറിയിരിക്കുന്നു.
മികച്ച സ്കോർ ബാറ്റർമാർക്ക് ഉയർത്താനായില്ലെങ്കിൽ ബൗളർമാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാവില്ലെന്ന് വിശാഖപട്ടണത്ത് തെളിഞ്ഞതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |