കൊച്ചി: നഗരത്തിലെ ഡി.ജെ പാർട്ടികളിൽ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയായ മോഡലിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേർത്തല അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ റോസ് ഹെമ്മയാണ് (ഷെറിൻ ചാരു-29) പിടിയിലായത്. ഇവരിൽ നിന്ന് 1.90 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. സ്‌നോബാൾ എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് വിറ്റിരുന്നത്.
ഓൺ ലൈനിലൂടെ ബുക്ക് ചെയ്ത കൊച്ചിയിലെ മുറിയിൽ (ഓയോ റൂം) നിന്ന് ഹെമ്മയുടെ പ്രധാന ഇടനിലക്കാരനെ എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീം പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഹെമ്മയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മയക്കുമരുന്നുമായി ഹെമ്മ ഇടപ്പളിയിലെത്തുമെന്ന് ഇയാൾ വെളിപ്പെടുത്തിയതോടെ അന്വേഷണ സംഘം കാത്തുനിന്നു. രാത്രി പാടിവട്ടത്തെത്തിയ ഹെമ്മയെ കൈയോടെ പിടികൂടുകയായിരുന്നു.
അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീ യുവാക്കൾ ആഡംബര വാഹനങ്ങളിലെത്തുന്ന ഹെമ്മയെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും ഗുണ്ടാ സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതിനാൽ പേടിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു പറഞ്ഞിരുന്നില്ല.
മയക്കുമരുന്നുമായി പുറത്തിറങ്ങുന്ന ഹെമ്മ ഉപഭോക്താക്കളുടെ വാഹനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്. മറ്റാരുടെയെങ്കിലും ഫോണിലായിരിക്കും ഇടപാടുറപ്പിക്കുക. പിടിക്കപ്പെടാതിരിക്കാനാണ് ഓയോ റൂമെടുക്കുന്നത്. പകൽ സമയം മുറിയിൽ കിടന്നുറങ്ങും. ഇവർക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |