ന്യൂഡൽഹി: അപകീർത്തിക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അസാധാരണ തിടുക്കത്തിൽ അയോഗ്യനാക്കിയതോടെ വയനാട് ഉപതിരഞ്ഞെടുപ്പുണ്ടായാൽ നേരിടാൻ ഇടതുപക്ഷം തയ്യാറെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധിക്ക് സ്റ്റേ വന്നില്ലെങ്കിലാണ് വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവുക.
'കോടതി വിധി അന്തിമമല്ല. കോടതിയുടെ മേലെയും ഒരുപാട് സംവിധാനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രാഥമികമായുണ്ടായ വിധിയെ അടിസ്ഥാനപ്പെടുത്തി പാർലമെന്റ് അംഗത്തെ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ച നിലപാടല്ല. ഞങ്ങൾക്കാരെയും കൈകാര്യം ചെയ്യാൻ അധികാര അവകാശങ്ങളുണ്ട് എന്നുള്ള ബോധപൂർവമായ ഇടപെടലാണിത്. പ്രതിപക്ഷ പാർട്ടികളാകെ വ്യത്യസ്ത തരത്തിലുള്ള പ്രതിരോധം തീർക്കുന്നതിനുള്ള നിലപാട് സ്വീകരിക്കും. കോടതിയെ ബന്ധപ്പെട്ടും ജനങ്ങളെ മുൻനിർത്തിയും മുന്നോട്ടുപോകുന്നത് ആലോചനയിലാണ്. ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം കേൾക്കേണ്ടതില്ലെന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്'- എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
അതേസമയം, രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കഴിഞ്ഞദിവസം ആരോപിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടും. സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ല. കോൺഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ്. സുപ്രിംകോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുൽ ഗാന്ധി തിരിച്ചു വരും. ഇതുകൊണ്ടൊന്നും രാഹുലിനേയും കോൺഗ്രസിനേയും നിശബ്ദമാക്കാനാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |