ഗുരുവായൂർ: എക്‌സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥർ പങ്കുവച്ചെടുക്കുകയും കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയെന്നുമുള്ള പരാതിയിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചാവക്കാട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.
സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.ഇ. അനീസ് മുഹമദ്, കെ. ശരത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എൻ.കെ. സിജ എന്നിവരെ രണ്ടാഴ്ചക്കാലം എക്‌സൈസ് അക്കാഡമിയിൽ നിർബന്ധിത പരിശീലനത്തിന് അയക്കും. ഈ മാസം 12നാണ് നടപടികൾക്കാധാരമായ സംഭവങ്ങളുടെ തുടക്കം. അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സംഘം ടാക്‌സി കാറിൽ പട്രോളിംഗ് നടത്തുമ്പോൾ മൂന്ന് ലിറ്റർ മദ്യവുമായി ഒരാളെ മുല്ലശേരിയിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു സ്ത്രീ നടത്തുന്ന കച്ചവടത്തിനായാണ് മദ്യം വാങ്ങിയതെന്ന് വ്യക്തമായി.
സ്ത്രീയുടെ വീട് പരിശോധിച്ചപ്പോൾ 12 കുപ്പി ബിയർ കണ്ടെടുത്തു. എല്ലാ മദ്യവും ചേർത്ത് ആദ്യം പിടികൂടിയ ആൾക്കെതിരെ കേസെടുക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. മഹസർ ഒഴികെ എല്ലാരേഖകളും തയ്യാറാക്കി സ്ത്രീയെയും ബന്ധുവിനെയും സാക്ഷിയാക്കുകയും ചെയ്തു. എന്നാൽ സ്ത്രീയുടെ ബന്ധു ഇടപെട്ട് കേസ് ഒതുക്കുകയും അതിനായി ഉദ്യോഗസ്ഥർ പണം കൈപറ്റുകയും ചെയ്തതായി ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പിടിച്ചെടുത്ത മദ്യം ഓഫീസിൽ കൊണ്ട് വന്ന് പങ്കിട്ടെടുക്കുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്.
സംഭവം എക്‌സൈസിന്റെ ഇ.ഐ ആൻഡ് ഐ.ബി വിഭാഗം അറിഞ്ഞെന്ന് സംശയം തോന്നിയതോടെ ഈ മാസം 20ന് എക്‌സൈസ് ഇൻസ്‌പെക്ടർ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ചേർത്തു. സംഭവം ചോർന്നതിന് പിന്നിൽ ഡ്രൈവറും ഒരു സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥനുമാണെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് സംശയം. യോഗത്തിൽ ഡ്രൈവറെ പേരെടുത്ത് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു.
ഇൻസ്‌പെക്ടർ മദ്യ ലഹരിയിലാണ് യോഗത്തിൽ പങ്കെടുത്തതെന്നും അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡ്രൈവർ ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവങ്ങൾ പുറത്തുവന്നത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |