ചെന്നൈ: അണ്ണാ ഡി എം കെയിൽ ഇനി എടപ്പാടി യുഗം. ജയലളിതയ്ക്കുശേഷം ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തതിനെതിരെ ഒ പനീർ ശെൽവത്തെ അനുകൂലിക്കുന്നവർ (ഒ പി എസ് പക്ഷം) നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് എടപ്പാടി സ്ഥാനമുറപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും ഹർജികളിൽ വിധി വന്നതിനുശേഷം മാത്രമേ ഫലം പ്രഖ്യാപിക്കാവൂ എന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. ഹർജികൾ തള്ളിയതിനൊപ്പം കഴിഞ്ഞ ജൂലായിലെ ജനറൽ കൗൺസിലിലെ തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തു.ഇതോടെ പാർട്ടിയുടെ പുതിയ ബൈലായ്ക്ക് നിയമസാധുത കൈവരികയും ചെയ്തു.
ജയലളിതയുടെ മരണത്തിനുശേഷം അധികാരത്തെച്ചൊല്ലിയാണ് ഇ പി എസ് , ഒ പി എസ് പക്ഷങ്ങൾ തമ്മിലടി തുടങ്ങിയത്. വനനഗരത്തിൽ ചേർന്ന പാർട്ടിയുടെ ജനറൽ കൗൺസിലോടെ തമ്മിലടി പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. ഇരട്ട നേതൃത്വ സംവിധാനം ഒഴിവാക്കുകയും പളനിസ്വാമിയെ താൽക്കാലിക ജനറൽ സെക്രട്ടറിയായും കൗൺസിലിൽ തീരുമാനിച്ചു. ഒപ്പം പനീർ ശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ തീരുമാനമാണ് നീണ്ട നിയമയുദ്ധത്തിന് വഴിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |