കൊച്ചി: കോഴിക്കോട്ട് എട്ടാംക്ളാസ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് മാഫിയ കാരിയറായി ഉപയോഗിച്ച കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. ലഹരിമാഫിയയും പൊലീസും തമ്മിൽ ബന്ധമുണ്ടെന്നും സ്‌കൂളുകൾ ലഹരിമരുന്നു കച്ചവടത്തിന്റെ കേന്ദ്രങ്ങളാണെന്നുമാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരിയുടെ മകളെ 2022 നവംബറിലാണ് ലഹരിമരുന്ന് ഉപയോഗിച്ച നിലയിൽ സ്കൂളിൽ കണ്ടെത്തിയത്. പിന്നീട് കുട്ടിയോട് വിവരങ്ങൾ പറയാൻ താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ലഹരിമരുന്ന് കടത്താൻ മാഫിയ തന്റെ മകളെ ഉപയോഗിക്കുന്ന വിവരം അറിഞ്ഞതെന്ന് ഹർജിക്കാരി പറയുന്നു. കഴിഞ്ഞവർഷം ഒക്ടോബർ ആദ്യവാരം മുതൽ പെൺകുട്ടിയെ ഈ സംഘം ഉപയോഗിക്കുന്നുണ്ട്. സ്കൂളിലെ കബഡി പ്രാക്ടീസിനിടെ ഒമ്പതാംക്ളാസിലെ മറ്റൊരു കുട്ടിയാണ് ലഹരിമരുന്നുചേർത്ത ബിസ്‌കറ്റ് നൽകിയതെന്നും പ്ളസ് വണ്ണിൽ പഠിക്കുന്ന മറ്റൊരു പെൺകുട്ടിയാണ് തനിക്ക് എം.ഡി.എം.എ തന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി. പിന്നീട് ഇവർ തന്റെ മകളെ പുറത്തുള്ള രണ്ടുപേർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇവർ മകളെ മറ്റു രണ്ടു കുട്ടികൾക്കൊപ്പം ലഹരിമരുന്നു കടത്തിനായി തലശേരിയിലും മാഹിയിലും കൊണ്ടുപോയി. അവിടെവച്ച് റാക്കറ്റിലുൾപ്പെട്ട മറ്റൊരു വ്യക്തിക്ക് മകളെ ഇവർ പരിചയപ്പെടുത്തിക്കൊടുത്തെന്നും ശരീരത്തിൽ മുറിവുണ്ടാക്കി ലഹരി ഉപയോഗിക്കുന്ന രീതി പഠിപ്പിച്ചെന്നും ലഹരിമരുന്നു സംഘത്തിലുള്ളതാണെന്ന് തിരിച്ചറിയാൻ കാലിന്റെ തള്ളവിരലിൽ അടയാളമിട്ടെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |