തിരുവനന്തപുരത്തെ അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനൽ റൗണ്ടിൽ
-----------------------------------------------------------------------------------------------------------------------------------------------------
യാതൊരു മുൻപരിചയവുമില്ലാത്തൊരു മേഖല, സുന്ദരികളായ മത്സരാർത്ഥികളും റൗണ്ടുകളും. മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2023 എന്ന മത്സരത്തിന് തിരുവനന്തപുരം മരുതംകുഴി സ്വദേശിനി അഞ്ജന രാജത്തിന് ഫൈനൽ റൗണ്ടെന്ന സ്വപ്നത്തിലെത്താൻ താണ്ടേണ്ടിയിരുന്നത് ഒട്ടേറെ കടമ്പകളായിരുന്നു. എന്നാൽ ആത്മധൈര്യം കൊണ്ട് മാത്രം ഓരോ റൗണ്ടുകളെയും നേരിട്ട അഞ്ജനയെ സഹായിച്ചത് തന്റെ ചെറുപ്പം മുതലുള്ള പാഷനാണ്. സൗന്ദര്യ മത്സരങ്ങളും പുതിയ ഫാഷനുമെല്ലാം എല്ലായ്പ്പോഴും കൃത്യമായി ഫോളോ ചെയ്യുമായിരുന്നു. വസ്ത്ര ധാരണമായാലും സൗന്ദര്യത്തിന്റെ കാര്യമായാലും അങ്ങനെതന്നെ.അല്പം ബ്യൂട്ടി കോൺഷ്യസാണ്.
ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാനത്ത് നിന്നും മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2023 മത്സരത്തിന്റെ ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഞ്ജന രാജം ഇന്ന്. ലോകമെമ്പാടുമുള്ള ഇന്ത്യൻ സ്ത്രീകൾക്ക് പങ്കെടുക്കാനും അവരുടെ സൗന്ദര്യം പ്രദർശിപ്പിക്കാനുമായി മനോഹരമായ വേദി ഒരുക്കുന്ന പ്രമുഖ ബ്യൂട്ടി പേജന്റ് ആയ മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഈ വർഷം സംഘടിപ്പിക്കുന്ന മത്സരത്തിലാണ് നാൽപ്പതിൽ അധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ നിന്നുമായി അഞ്ജന രാജം തിരഞ്ഞെടുക്കപ്പെട്ടത്. സൗന്ദര്യ റാണിപ്പട്ടം നേടാൻ അഞ്ജനയ്ക്ക് മുൻപിലുള്ളത് ഇനി ഒരൊറ്റ റൗണ്ട് മാത്രം. ജൂൺ അവസാനത്തോടെ നടക്കുന്ന ഫൈനൽ റൗണ്ട് മത്സരം സംഘടിപ്പിക്കുന്നത് അബുദാബിയിലാണ്. ഫാഷനോട് താത്പര്യമുണ്ടായിരുന്നെങ്കിലും സ്വന്തം സൗന്ദര്യവും സമീപനവും മെച്ചപ്പെടുത്താൻ അഞ്ജനയ്ക്ക് യാതൊരു പരിശീലനവും ലഭിച്ചിരുന്നില്ല. യൂട്യൂബും മറ്റു സൈറ്റുകളിലൂടെയും കണ്ടും കേട്ടുമാണ് സ്വന്തം കഴിവിനെ പരിപോഷിപ്പിക്കാൻ അഞ്ജന ശ്രമം തുടങ്ങിയത്. ഒരുപക്ഷെ യൂട്യൂബ് തന്നെയായിരുന്നു ഗുരുവെന്നും ഉപദേശകനെന്നും പറയാം.
തിരുവനന്തപുരം സ്വദേശിയായ റിട്ടയേർഡ് ആർമി ഓഫീസറായ ബ്രിഗേഡിയർ എം. സി. അശോക് കുമാറിന്റെയും വിജയ ലക്ഷ്മിയുടെയും മകളായ അഞ്ജന ജർമ്മനിയിലെ മ്യൂണിക്കിൽ മകൻ സിദ്ധാർത്ഥിനൊപ്പമാണ് താമസിക്കുന്നത്. ഭാരതീയ വിദ്യാഭവൻ, ഹോളി എയ്ഞ്ചൽസ് എന്നിവിടങ്ങളിലായാണ് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പൂനെയിൽ നിന്നും ഇലക്ട്രോണിക്സിൽ ബി.ടെക് പൂർത്തിയാക്കിയ അഞ്ജന ഹൈദരാബാദിലെ ജവഹർലാൽ നെഹ്റു ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലാണ് എം.ടെക് ചെയ്തത്. ഗോൾഡ് മെഡലിസ്റ്റായിരുന്നു. നാല് വർഷമായി ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ അഞ്ജന ജർമ്മനിയിലെ കെ. പി. ഐ. ടി എന്ന സ്ഥാപനത്തിൽ സോഫ്ട് വെയർ ആർക്കിടെക്ടായി ജോലി ചെയ്യുകയാണ്.
മത്സരത്തിന്റെ തയ്യാറെടുപ്പിൽ കമ്പനിയിൽ നിന്നും വേണ്ട പ്രോത്സാഹനങ്ങളും പിന്തുണയും അവർക്ക് ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ ചെറിയൊരു ഇടവേള മത്സരത്തിനായി കമ്പനി തന്നെ അഞ്ജനയ്ക്ക് അനുവദിച്ചിട്ടുണ്ട്. യാതൊരു വർക്ക് പ്രഷറുമില്ലാതെ ജോലിയും തന്റെ പാഷനും ഒരുമിച്ച് കൊണ്ടുപോകാനും അഞ്ജനയ്ക്കാവുന്നുണ്ട്. ഏപ്രിലിൽ മത്സരത്തിന് മുന്നോടിയായി നടക്കുന്ന ഏഴ് ദിവസത്തെ ഓറിയന്റേഷൻ ക്ളാസിനായി ഡെറാഡൂൺ, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അഞ്ജനയിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |