വാഷിംഗ്ടൺ : ലൈംഗിക ചിത്രങ്ങളിലെ നായികയായിരുന്ന സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന അവിഹിത ബന്ധം മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയാകുന്നു. അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ സ്റ്റോമി ഡാനിയേൽസിന് ( 44 ) പണം നൽകിയെന്ന കേസിൽ ട്രംപ് കുറ്റക്കാരനെന്ന് മൻഹാട്ടൻ കോടതി വിധിച്ചു.
2016ൽ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സ്റ്റോമി ഡാനിയേൽസിന് 1,30,000 ഡോളർ ( ഒരു കോടിയിൽ പരം രൂപ ) നൽകിയെന്നാണ് കേസ്. ട്രംപ് ചൊവ്വാഴ്ച കോടതിയിൽ ഹാജരായേക്കും.
അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ മത്സരിക്കാനുള്ള പ്രചാരണങ്ങൾ തുടങ്ങിയതിനിടെയാണ് കോടതി വിധി.
ഗോൾഫ് കോഴ്സിലെ സംഗമം
2006ൽ നെവാദയിലെ ലേക് താഹോ ഗോൾഫ് കോഴ്സിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപ് - സ്റ്റോമി ഡാനിയേൽസ് സമാഗമം. സ്റ്റോമി എഴുതിയ ഫുൾ ഡിസ്ക്ലോഷർ എന്ന പുസ്തകത്തിൽ വിശദാംശങ്ങളുണ്ട്. ട്രംപുമായി
ലൈംഗിക ബന്ധം പുലർത്തിയെന്ന് ഇതിൽ പറയുന്നു. ട്രംപ് അത് നിഷേധിച്ചിട്ടുണ്ട്. അന്ന് സ്റ്റോമിക്ക് 27 വയസ്. ട്രംപിന് 60 വയസും. തന്റെ ജീവിതത്തിലെ ഒട്ടും തൃപ്തികരമല്ലാത്ത അറുബോറൻ ലൈംഗിക ബന്ധം എന്നാണ് സ്റ്റോമി വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ ശരീര വർണനയും ബുക്കിലുണ്ട്.
അക്കാലത്ത് ട്രംപും സ്റ്റോമിയും ഒന്നിച്ച് പോൺ സ്റ്റുഡിയോയിൽ നിൽക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.
2016ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പ്രചാരണം നടത്തുമ്പോഴാണ് സ്റ്റോമി ട്രംപുമായുള്ള അവിഹിത ബന്ധം വിറ്റ് കാശാക്കാൻ ശ്രമിച്ചത്. ട്രംപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ എൻക്വയറർ എന്ന ടാബ്ലോയിഡ് പത്രമാണ് സ്റ്റോമിയുടെ നീക്കം മണത്തറിഞ്ഞത്. ട്രംപിനെതിരായ വാർത്തകൾ പതുക്കിയിരുന്ന പത്രമുടമ സ്റ്റോമിയെ ട്രംപിന്റെ അഭിഭാഷകൻ മൈക്കേൽ കോഹനുമായി ബന്ധപ്പെടുത്തി. പെഗ്ഗി പെറ്റേഴ്സൺ ( സ്റ്റോമി ഡാനിയേൽസ് ), ഡേവിഡ് ഡെന്നിസൺ ( ഡൊണാൾഡ് ട്രംപ് ) എന്നീ കള്ളപ്പേരുകളിൽ കോഹൻ എഴുതിയുണ്ടാക്കിയ കരാർ പ്രകാരമാണ് സ്റ്റോമിക്ക് പണം നൽകിയതെന്ന് കോടതി കണ്ടെത്തി. ട്രംപിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തില്ലെന്നായിരുന്നു കരാർ. കോഹനെ പിന്നീട് പല കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചു. അതോടെ ട്രംപിനെതിരെ കോഹൻ തിരിഞ്ഞു. നിയമപരമായും ശാരീരികമായും തന്നെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കിയെന്ന് സ്റ്റോമി അഭിമുഖങ്ങളിൽ വെളിപ്പെടുത്തി.
രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ ( നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് ) പ്രകാരം പണം നൽകുന്നത് കുറ്റമല്ല. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് പണം നൽകിയത് ചട്ടലംഘനമാണ്. അതാണ് ട്രംപിന് വിനയാവുന്നത്.
ട്രംപിന് മത്സരിക്കാനാകില്ലേ ?
ട്രംപിന് മേൽ കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താലും അദ്ദേഹത്തിന് 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകും. അമേരിക്കൻ ഭരണഘടന പ്രകാരം മൂന്ന് കാര്യങ്ങളാണ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടത്;
1. അമേരിക്കയിൽ ജനിച്ച സ്വാഭാവിക പൗരൻ
2. കുറഞ്ഞത് 35 വയസ്
3. കുറഞ്ഞത് 14 വർഷമായി യു.എസിൽ താമസം
അതിനാൽ, മത്സരിക്കാൻ കേസ് ട്രംപിന് തടസമാകില്ല. പക്ഷേ, കുറ്റവാളിയായി മുദ്രകുത്തപ്പെടുന്ന ഒരു സ്ഥാനാർത്ഥിയ്ക്ക് ജനങ്ങളുടെ വോട്ട് നേടാൻ പാടുപെടുമെന്നതിൽ സംശയമില്ല. മാൻഹട്ടൻ കോടതി ട്രംപിനെ ശിക്ഷിച്ചാൽ ഒരു പക്ഷേ, ശിക്ഷാ കാലാവധി കഴിയുന്നത് വരെയെങ്കിലും തന്റെ സംസ്ഥാനമായ ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ ട്രംപ് വിലക്ക് നേരിട്ടേക്കാം. പ്രസിഡന്റായിരിക്കെ രണ്ട് തവണ ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ട്രംപ് രണ്ട് തവണയും സെനറ്റിൽ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
ആയുധമാക്കാൻ ട്രംപ്
കേസിനെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കെതിരെയുള്ള ആയുധമാക്കാനും ട്രംപ് ശ്രമിക്കുന്നു. 2020 തിരഞ്ഞെടുപ്പിൽ ജോ ബൈഡന് മുന്നിൽ പരാജയപ്പെട്ടതിന് പിന്നാലെ 2021 ജനുവരിയിൽ കാപിറ്റൽ ആക്രമണത്തിന് തിരികൊളുത്തിയ പോലെ ജനവികാരം ആളിക്കത്തിക്കാൻ ട്രംപ് ശ്രമിക്കുന്നുണ്ട്.
സ്റ്റോമി ഡാനിയൽസിന് പണം നൽകിയ കേസിൽ കുറ്റംചുമത്തുമെന്ന് ഉറപ്പായതോടെ മാർച്ച് 18ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു. മാർച്ച് 21ന് താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും രാജ്യത്തെ തിരിച്ചുപിടിക്കാൻ ഏവരും പ്രതിഷേധിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.
പിന്നാലെ കാപിറ്റൽ കലാപത്തിന് സമാനമായ ആക്രമണങ്ങൾക്ക് വേദിയാകുമോ എന്ന ആശങ്കയെ തുടർന്ന് ന്യൂയോർക്കിലടക്കം പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. നാടകീയതകൾക്കൊടുവിൽ ട്രംപ് കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചതോടെ അമേരിക്കൻ നഗരങ്ങളിൽ ജാഗ്രത ഇരട്ടിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |