തൃശൂർ: പൂരം പ്രദർശനത്തിലെ തറവാടക വർദ്ധനവും ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് നിയന്ത്രണങ്ങളും ഈയാണ്ടിലും തൃശൂർ പൂരത്തെ വിവാദങ്ങളുടെയും ആശങ്കകളുടെയും നിഴലിലാക്കുന്നു. മുമ്പ് ആറ് ലക്ഷമാണ് പ്രദർശനനഗരിക്ക് തറവാടകയായി നൽകിയിരുന്നത്. അത് പിന്നീട് 40 ലക്ഷം വരെയായി. ഇപ്പോൾ അതാണ് കൊച്ചിൻ ദേവസ്വം ബോർഡ് ക്രമാതീതമായി വർദ്ധിപ്പിക്കുന്നതെന്നാണ് ദേവസ്വങ്ങളുടെ ആരോപണം. തേക്കിൻകാട് മൈതാനത്ത് ചതുരശ്ര അടിക്ക് തറവാടക കണക്കാക്കിയാണ് വലിയ തുക ചോദിക്കുന്നത്. പ്രദർശനത്തിലെ പല സ്റ്റാളും സൗജന്യമായാണ് നൽകുന്നതെന്നും പൊതുവിഭാഗത്തിലുള്ള മറ്റ് പല സ്റ്റാളുകൾക്കും കുറഞ്ഞ നിരക്കാണ് അനുവദിക്കുന്നതെന്നും ഇരുദേവസ്വങ്ങളും പറയുന്നു.
പ്രദർശനത്തിൽ നിന്നുള്ള വരുമാനം നിലച്ചാൽ തൃശൂർ പൂരം ആഘോഷപൂർവം നടത്താനാകില്ലെന്നും ഇവർ പറയുന്നു. ഘടകപൂരങ്ങൾക്ക് ആനയും ചമയവും നൽകുന്നത് ഉൾപ്പെടെ പൂരം നടത്തിപ്പിന് മൂന്ന് കോടിയാണ് കൊച്ചിൻ ദേവസ്വം ബോർഡ് നീക്കിവയ്ക്കുന്നത്. 95 ആനകളെയാണ് പാറമേക്കാവ് തിരുവമ്പാടി ദേവസ്വം അണിനിരത്തുന്നത്.
ശിവകാശി ലോബിയുടെ സമ്മർദ്ദം?
പടക്കനിർമാണ മേഖലയിലെ വൻശക്തിയായ ശിവകാശി ലോബിയുടെ സമ്മർദ്ദം മൂലം ചെറുകിട വെടിക്കെട്ട് കരാറുകാർക്കും പണിക്കാർക്കും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്. പെസോയ്ക്കും (കേന്ദ്ര പെട്രോളിയം ആൻഡ് എക്‌സ്പ്‌ളൊസീവ് സേഫ്റ്റി ഓർഗനൈസേഷൻ) തദ്ദേശീയ വെടിക്കെട്ടുകാരോട് താൽപ്പര്യമില്ലെന്നും പൂരം സംഘാടകർ ആരോപിക്കുന്നു. 10,000 കോടിയുടെ പടക്ക ഇടപാടാണ് ശിവകാശിയിൽ നടക്കുന്നത്. വെടിക്കെട്ട് നിർമ്മാണസാമഗ്രികൾ ശിവകാശിയിൽ നിന്നുമെത്തിക്കാൻ വൻ ലോബിയാണ് സമ്മർദ്ദം ചെലുത്തുന്നതെന്നും ആരോപണമുണ്ട്. തൃശൂർ സ്വരാജ് റൗണ്ടിൽ വെടിക്കെട്ട് ഫയർലൈനിൽ നിന്നും 70 മീറ്റർ പരിധിയിൽ കാണികളെ നിറുത്താൻ അനുവദിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്. പൂരം വെടിക്കെട്ട് മാനദണ്ഡം ഗസറ്റ് നോട്ടിഫിക്കേഷനായി പുറപ്പെടുവിക്കാൻ നീക്കമുണ്ടായിരുന്നു. തത്വത്തിൽ പെസോ അധികൃതരും ഇതിന് സമ്മതിച്ചിരുന്നു. പക്ഷേ, നടപടിയായിട്ടില്ല.
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും
തറവാടക വർദ്ധനയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. പരസ്പരം വെല്ലുവിളിക്കാനില്ല. രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. പാറമേക്കാവ് വെടിക്കെട്ടിൽ ബേരിയം ഉൾപ്പെടുത്തിയെന്ന് പറഞ്ഞ് ഏതാനും അമിട്ടുകൾ മുൻകാലത്ത് പിടിച്ചെടുത്തിരുന്നു. ശിവകാശി പടക്കത്തിലും ബേരിയം രാസഘടകമുണ്ട്. അത് തടയുന്നതിന് പകരം നിയമവിധേയമാക്കാനാണ് നീക്കം നടക്കുന്നത്.
- ജി.രാജേഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി
വരുമാനവും ചെലവും കണക്ക് വേണം
തറവാടക വർദ്ധിപ്പിച്ചത് ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതി പ്രേരണ പ്രകാരമാണ്. വാണിജ്യാടിസ്ഥാനത്തിൽ തറവാടക കണക്കാക്കാനാണ് കോടതി നിലപാട്. പക്ഷേ ഇത്ര രൂപ വേണമെന്ന് നിർബന്ധം പിടിച്ചിട്ടില്ല. കോടതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിൽ ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായെന്ന് കരുതുന്നില്ല. പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും പൂരത്തിന് ചെലവഴിക്കുന്നതും എത്രയെന്ന് അറിയണം. അതിന് പൂരം പ്രദർശനം സംബന്ധിച്ച കണക്ക് കിട്ടണം. ബോർഡിന് വരുമാനം വർദ്ധിപ്പിക്കേണ്ട അവസ്ഥയാണ്. പകുതിയോളം സ്റ്റാളുകളുടെ ലേലം കഴിഞ്ഞപ്പോൾ നാലരക്കോടിയോളം രൂപയുടെ വരുമാനമുണ്ടായി. ടിക്കറ്റ് നിരക്കും കൂട്ടി. ലാഭം പങ്കുവയ്ക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം.
- ഡോ.എം.കെ.സുദർശൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |