പാലോട്: 2009 ൽ കോടതി വിധിയെ തുടർന്ന് കുശവൂരിലെ സബ് രജിസ്ട്രാർ ഓഫീസ് പാലോട് ആശുപത്രി ജംഗ്ഷനിലേക്ക് മാറ്റിയതിനെച്ചൊല്ലി പാലോട്ട് പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയ കേസിൽ 36 പ്രതികളെ വെറുതെവിട്ടു. പാലോട് സബ് രജിസ്ട്രാർ ഓഫീസ് പെരിങ്ങമ്മല പഞ്ചായത്തിൽ നിന്ന് നന്ദിയോട് പഞ്ചായത്തിലേക്ക് മാറ്റിയതിന്റെ പേരിൽ നാട്ടുകാരും പൊലീസും ഏറ്റുമുട്ടിയ കേസിലാണ് നെടുമങ്ങാട് ഫോറസ്റ്റ് കോടതി വിധിയായത്.
കേസിലെ പ്രതിയായ എ.എം. മുസ്തഫ ഹൈക്കോടതിയിൽ നിന്ന് സ്പീഡ് ട്രയലിന് അനുമതി വാങ്ങിയതോടെയാണ്14 വർഷം നീണ്ട വ്യവഹാരത്തിന് പരിഹാരമായത്. 2009 ഒക്ടോബർ 18നാണ് നാട്ടുകാർ അന്നുവരെ കാണാത്ത നടപടി ഉണ്ടായത്. വർഷങ്ങളായി പെരിങ്ങമ്മല വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് നന്ദിയോട്ട് പഴയ ആശുപത്രിക്കടുത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു സംഘർഷം. ഓഫീസ് മാറ്റുന്നതിനെതിരെ നാട്ടുകാരുടെ സമരസമിതി സമരം നടത്തുകയായിരുന്നു. വന്നപാടെ പൊലീസ് ആക്ഷനിലേക്ക് കടന്നു. കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് പൊലീസിന് നേരെയുണ്ടായ കല്ലേറിൽ ഡിവൈ എസ്.പി സുകേശന് പരിക്കേറ്റു. പൊലീസ് ആക്രമണത്തിൽ നിരവധി സ്ത്രീകൾക്കും പരിക്കേറ്റു. വാഹങ്ങൾക്കും കേടുപറ്റി. ഇരുചക്ര വാഹനങ്ങളുടെ പെട്രോൾ ടാങ്ക് ലാത്തികൊണ്ട് പൊട്ടിച്ച് പൊലീസ് മണ്ണ് വാരിയിട്ടു. 38 പേർക്കെതിരെ പൊലീസിനെ ആക്രമിച്ച കുറ്റത്തിന് കേസെടുത്തു. 21 പൊലീസുകാർക്ക് പരിക്കേറ്റെന്നായിരുന്നു റിപ്പോർട്ട്. 74 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ഇതിൽ 34 പേർ സർക്കാർ ഉദ്യോഗസ്ഥർ. എന്നിട്ടും പ്രതികൾ കുറ്റം ചെയ്തതായി തെളിയിക്കാൻ കഴിയാതായി. 36 പേരെ വെറുതെ വിട്ടുകൊണ്ട് നെടുമങ്ങാട് ഫോറസ്റ്റ് കോടതി ഉത്തരവിട്ടു. കോടതിയിൽ ഹാജരാകത്തിനാൽ രണ്ട് പേരെ മാറ്റി നിറുത്തി. പ്രതികൾക്കു വേണ്ടി അഡ്വ. ബി.ആർ.എം ഷെഫീർ, അഡ്വ. സഞ്ജീഷ്, അഡ്വ. ഷാജുദീൻ എന്നിവർ ഹാജരായി. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. രഘുനാഥൻ നായർ, എ. ഇബ്രാഹിം കുഞ്ഞുൾപ്പെടെയുള്ളവർ പ്രതികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |