മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടിയിലധികം രൂപയുടെ സ്വർണവുമായി ദമ്പതികളെയും ഒരു സ്ത്രീയെയും കസ്റ്റംസും പൊലീസും ചേർന്ന് പിടികൂടി. 1.17 കോടി രൂപയുടെ 1,884 ഗ്രാം സ്വർണവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്നയെ രഹസ്യവിവരത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 6.30ന് ജിദ്ദയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്ന കരിപ്പൂരിലെത്തിയത്. അടിവസ്ത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ചെങ്കിലും പൊലീസ് പരിശോധനയിൽ കുടുങ്ങി.
സ്വർണം കൈവശമുണ്ടെന്നത് നിഷേധിച്ചതോടെ ഷബ്നയുടെ ലഗേജും ദേഹവും പരിശോധിച്ചിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഡോർ പാഡിൽ നിന്ന് സ്വർണം കണ്ടെടുത്തു. വിമാനത്താവളത്തിൽ പുറത്ത് പൊലീസുണ്ടെന്ന് മനസ്സിലാക്കിയ ഷബ്ന തന്റെ കൈവശമുണ്ടായിരുന്ന സ്വർണം ഹാൻഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോർ പോക്കറ്റിൽ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ കൊടുവള്ളി എളേറ്റിൽ സ്വദേശി പുളിക്കിപൊയിൽ ഷറഫുദ്ധീൻ (44), ഭാര്യ നടുവീട്ടിൽ ഷമീന(37) എന്നിവരിൽ നിന്ന് 1.15 കോടിയുടെ 2,148 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഷറഫുദ്ധീൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാല് ക്യാപ്സൂളുകളിൽ നിന്ന് 950 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്ന് 1,198 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സംഘം രണ്ടുപേർക്കും 80,000 രൂപ വീതമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ദമ്പതികൾ തങ്ങളുടെ കുട്ടികൾക്കൊപ്പം ദുബായിൽ സന്ദർശനം നടത്തി തിരിച്ചുവരുമ്പോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന പരിഗണന ദുരുപയോഗം ചെയ്യാനാണ് ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |