കണ്ണൂർ:പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ വരവ് കാത്തിരിക്കുകയാണ് പാനൂർ ചമ്പാട്ടുള്ള റിട്ട.അദ്ധ്യാപിക രത്ന നായർ. വിദ്യാർത്ഥി സാധാരണക്കാരനല്ല, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. തിങ്കളാഴ്ച ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം ആനന്ദം എന്ന ടീച്ചറുടെ വസതിയിൽ ഉപരാഷ്ട്രപതി എത്തും.
രാജസ്ഥാനിലെ ചിറ്റോർഗർ സൈനിക സ്‌കൂളിലാണ് ജഗദീപ് ധൻകറെ രത്ന നായർ പഠിപ്പിച്ചത്. പ്രിയപ്പെട്ട അദ്ധ്യാപികമാരിൽ ഒരാളായിരുന്നു രത്ന നായർ. അമ്മയുടെ സ്നേഹം കൂടി വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയ ടീച്ചർ. 30 വർഷമാണ് രാജസ്ഥാനിൽ സേവനമനുഷ്ഠിച്ചത്. അച്ഛനമ്മമാരെ പിരിഞ്ഞ് സൈനിക സ്കൂളിൽ താമസിച്ച് പഠിച്ച ഒാരോ കുട്ടിക്കും രത്ന നായർ അമ്മയ്ക്ക് തുല്യമാണ്. ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയാണ് ധൻകർ സൈനിക സ്കൂളിൽ പഠിച്ചത്.
ധൻകർ ബംഗാൾ ഗവർണർ ആയപ്പോൾ ആശംസകൾ നേരാൻ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹം സ്വകാര്യ ഫോൺ നമ്പർ നൽകി എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു. ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ ക്ഷണം ലഭിച്ചെങ്കിലും ആരോഗ്യകാരണത്താൽ പോയില്ല.
1968ലാണ് ധനകർ 12 ാം തരം പാസായി സൈനിക സകൂൾ വിട്ടത്. അതിന് ശേഷവും പലതവണ ടീച്ചറെ വന്ന് കണ്ടിട്ടുണ്ട്. സൈനിക സ്‌കൂളിൽ ധൻകറെ പഠിപ്പിച്ച രണ്ട് അദ്ധ്യാപകർ മാത്രമാണ് ജീവിച്ചിരിപ്പുള്ളത്. കെമിസ്ട്രി പഠിപ്പിച്ച രാജസ്ഥാൻ സ്വദേശി ഹർഭാൽ സിംഗ് ആണ് മറ്റേ ആൾ.
ധൻകറിനെ പോലെ ഒട്ടനവധി ശിഷ്യരുടെ പ്രിയപ്പെട്ട അദ്ധ്യാപികയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ 83 കാരി. പിന്നീട് എട്ടുവർഷം എറണാകുളം നവോദയ സ്കൂളിലും അദ്ധ്യാപികയായി.കണ്ണൂരിലെ ചെണ്ടയാട് നവോദയ സ്കൂളിൽ പ്രധാനാദ്ധ്യാപികയായാണ് വിരമിച്ചത്. പിതാവ് വിശ്വനാഥൻ നായർ ആർമിയിലായിരുന്നു.
22ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി നിയമസഭാ മന്ദിരത്തിലെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് കണ്ണൂരിൽ എത്തുക. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉച്ചയോടെ വീട്ടിലെത്തും. ഏഴിമല നാവിക അക്കാഡമിയും സന്ദർശിച്ച ശേഷം വൈകിട്ട് ഡൽഹിക്ക് മടങ്ങും.
സുരക്ഷയുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്രി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം രത്നാ നായരുടെ വീട്ടിൽ എത്തിയിരുന്നു. ഞായറാഴ്ച മുതൽ ചമ്പാടും പരിസരവും എൻ.എസ്.ജിയുടെ നിയന്ത്രണത്തിലാകും.
മകനെ പോലെ ചേർത്ത് നിറുത്തി പഠിപ്പിച്ച ധൻകറിന്റെ ഒാരോ ഉയർച്ചയും അഭിമാനത്തോടെയാണ് കണ്ടത്.
രത്ന നായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |