കൊച്ചി: കാറപകടക്കേസിൽ പെട്ട കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സ്ഥലം മാറ്റി. സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സി ഐ മനുരാജിനെ കാസർകോട് ചന്ദേര സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയത്.
അപകടത്തിൽപ്പെട്ട ചുള്ളിക്കൽ ഇല്ലിക്കൽപ്പറമ്പിൽ വീട്ടിൽ വിമൽ (28) ചികിത്സ തേടിയ ശേഷം പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും തോപ്പുംപടി പൊലീസ് കേസെടുത്തിരുന്നില്ല. ഇതോടെ എസ്എച്ചഒയ്ക്കെതിരെ കേസെടുക്കാതെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. സംഭവം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തോപ്പുംപടി എസ്.എച്ച്.ഒ, വിമലിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി ഇന്നലെ രാത്രി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പിന്നാലെയാണ് മനുരാജിനെ സ്ഥലം മാറ്റിയത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മട്ടാഞ്ചേരി എസിപിയ്ക്കാണ് അന്വേഷണ ചുമതല. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്നതടക്കം കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. അപകടമുണ്ടാക്കിയ കാർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് ജോലികഴിഞ്ഞ് ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിമലിനെ ഹാർബർ പാലത്തിൽ ഇൻസ്പെക്ടർ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. തിരിഞ്ഞുപോലും നോക്കാതെ ഇദ്ദേഹവും ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തും കടന്നുകളയുകയായിരുന്നു. രണ്ടു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ ഭാഗത്ത് കാർ നിറുത്തിയത്.
അമിതവേഗത്തിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടാക്കിയത്. തോപ്പുംപടി പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരെയും പോകാൻ അനുവദിച്ചു. സംഭവസ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണ് കാർ നിറുത്താതെ ഓടിച്ചുപോയത് എന്നാണ് തോപ്പുംപടി പൊലീസിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |