പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തു. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു സുരേഷ് കുമാർ വിജിലൻസ് പിടിയിലാകുന്നത്. പിന്നാലെ മണ്ണാർക്കാടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ പിടിച്ചെടുത്തത്. കണ്ടെത്തിയത് കൈക്കൂലി പണമാണെന്നാണ് വിജിലൻസ് അറിയിക്കുന്നത്.
മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള റവന്യൂ അദാലത്ത് വേദിയുടെ സമീപത്ത് നിന്നാണ് സുരേഷ് കുമാർ 2500 രൂപ കൈക്കൂലിയായി കൈപ്പറ്റിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിന്മേലായിരുന്നു വിജിലൻസ് നടപടി. വിജിലൻസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. സുരേഷ് കുമാർ ഇതുവരെ കൈക്കൂലിയായി കൈപ്പറ്റിയ ഭീമമായ തുകയെ കുറിച്ചുള്ള വിവരം പരിശോധനയിലൂടെയാണ് പുറത്തറിയുന്നത്. 35 ലക്ഷം രൂപയ്ക്ക് പുറമേ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖയും 17 കിലോ നാണയവും പിടികൂടിയിട്ടുണ്ട്. സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്ന് പണം വിൻവലിക്കാറില്ലായിരുന്നുവെന്നാണ് വിജിലൻസ് അറിയിക്കുന്നത്. നിലവിൽ ഇയാളുടെ സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |