കൊച്ചി:'ദേ എലികോറ്റർ...ഇതെന്റെ ഉമ്മി...ഞാനും വലുതാകുമ്പോ എലികോറ്ററിൽ കേറും"...
2018ലെ പ്രളയ കാലത്തെ പത്രങ്ങൾ നോക്കി, ചരിത്രമായ എയർ ലിഫ്റ്റ് ഓർമ്മകൾ പങ്കു വച്ച ഉമ്മ സാജിതയോട് പറ്റിനിന്ന കുഞ്ഞ് സുബ്ഹാന്റെ വാക്കുകൾ. സുബ്ഹാന് ആഗസ്റ്റിൽ അഞ്ച് വയസാകും.
ജൂഡ് ആന്റണി ചിത്രം 2018 നൂറ് കോടി ക്ലബ്ബിലെത്തി സൂപ്പർഹിറ്റായി തിയേറ്ററുകളിൽ ഓടുമ്പോൾ ഈ അമ്മയെയും മകനെയും കേരളം വീണ്ടും ഓർമ്മിക്കുന്നു. പൂർണ ഗർഭിണിയായ യുവതിയെ പ്രളയജലത്തിനു നടുവിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്യുന്ന സിനിമയിലെ രംഗത്തിന് പ്രചോദനം
ആലുവ സ്വദേശി സാജിത ജെബിലിന്റെ അനുഭവമാണ്. സിനിമയുടെ അവസാനം, ഒക്കത്തിരുത്തിയ കുഞ്ഞുമായി നിൽക്കുന്ന യുവതി പറന്നുപോകുന്ന ഹെലികോപ്റ്ററിന് കൈവീശി നന്ദി പറയുന്നുണ്ട്. സാജിതയുടെ മനസിലും നന്ദി നിറയുകയാണ്.
മൊബൈൽ കടയിലെ ജീവനക്കാരനായ ജെബിലിനും വീട്ടമ്മയായ സാജിതയ്‌ക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം സുബ്ഹാന്റെ ഓരോ പിറന്നാളും ആഘോഷമാണ്. രക്ഷാപ്രവർത്തനം നടത്തിയ കമാൻഡിംഗ് ഓഫീസർ വിജയ് വർമ്മയും പരിശോധിച്ച ഡോ. തമന്നയും ഒന്നാം പിറന്നാളിന് എത്തിയിരുന്നു.
ചരിത്രമായ ജീവൻരക്ഷ
2018 ആഗസ്റ്റ് 15ന് ചൊവ്വരയിലെ വീട്ടിലായിരുന്നു സാജിതയും ജെബിലും. സാജിത പൂർണഗർഭിണി. ദുരിതപ്പേമാരിയിൽ മറ്റുള്ള ഇടങ്ങളിൽ വെള്ളം കയറിയപ്പോഴും തങ്ങൾ സുരക്ഷിതരാണെന്ന് കരുതി. പെട്ടന്ന് വീടിനടുത്തും വെള്ളം ഇരച്ചെത്തി. നാലു വയസുകാരൻ നഈമിനെയും ഒന്നര വയസുകാരൻ നുഐമിനെയും കൂട്ടി അടുത്തുള്ള ഹിദായത്തുൾ ഇസ്ലാം മദ്രസയിലെ ക്യാമ്പിലേക്ക് മാറി.
മുകൾ നിലയിലായിരുന്നു സാജിതയും കുടുംബവും. അതിനിടെ പ്രസവ വേദന തുടങ്ങി. താഴത്തെ നില പൂർണമായി മുങ്ങിയതോടെ ഭയമായി. സഹായത്തിന് ആർക്കും എത്താനാവാത്ത അവസ്ഥ. നേവിയിൽ ജോലിയുള്ള ബന്ധുവിനെ വിളിച്ചറിയിച്ചു. ആഗസ്റ്റ് 17ന് രാവിലെ കമാൻഡിംഗ് ഓഫീസർ വിജയ് വർമ്മയുടെ നേതൃത്വത്തിൽ നേവി ടീമെത്തി. വൈദ്യുതി ലൈനുകളുള്ള സ്ഥലത്ത് എയർ ലിഫ്റ്റ് സാദ്ധ്യമല്ലെന്നായി. ഒടുവിൽ കമാൻഡിംഗ് ഓഫീസറും ഡോക്‌ടറും താഴെയെത്തി പരിശോധിച്ച ശേഷം സാജിതയെ എയർ ലിഫ്റ്റ് ചെയ്‌തു. നേവിയുടെ തേവരയിലെ സഞ്ജീവനി ആശുപത്രിയിൽ അന്ന് ഉച്ചയ്ക്ക് 2.15ന് സാജിത സുബ്ഹാന് ജന്മം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |