തിരുവനന്തപുരം: സൂസിക്ക് ഇപ്പോൾ പതിവ് ഉത്സാഹമില്ല, പടിവാതിലും നോക്കി മണിക്കൂറുകൾ കാത്തിരിക്കും. ചാക്ക ഫയർസ്റ്റേഷനിലെ വളർത്തുനായയായ സൂസിയുടെ അവസ്ഥയാണിത്. ഡ്യൂട്ടിക്കിടെ മരിച്ച ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാൻ രഞ്ജിത്തിന്റെ പ്രിയപ്പെട്ട നായയാണ് സൂസി. രഞ്ജിത്തിന്റെ വേർപാടിന് ശേഷം സൂസി ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിട്ടില്ല. മൂന്ന് വർഷമായി ഫയർ സ്റ്റേഷന്റെ കാവൽക്കാരിയാണ് നാടൻ ഇനത്തിൽപ്പെട്ട 4വയസുകാരിയായ സൂസി.
തെരുവിൽ നിന്ന് സ്റ്റേഷനിലെത്തിയ നായയെ ജീവനക്കാരാണ് എടുത്തുവളർത്തിയത്. ഫയർസ്റ്റേഷൻ തന്നെയാണ് ഇവളുടെ വീട്. അടുപ്പമേറെയും രഞ്ജിത്തിനോടായിരുന്നു. കുറച്ച് നാൾ മുമ്പ് രഞ്ജിത്ത് സൂസിയെ കളിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മുതുകിൽ തലോടുന്നതും മൃദുവായി ചവിട്ടുന്നതും സൂസിക്ക് ഏറെ ഇഷ്ടമാണ്. രഞ്ജിത്ത് എത്തിയാൽ പിന്നിൽ നിന്ന് മാറില്ല. തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ പിണക്കം നടിച്ച് പിന്നാലെ കൂടും. രഞ്ജിത്തിന്റെ മൃതദേഹം സ്റ്റേഷനിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ ആദ്യം സൂസി ഭാവവ്യത്യാസം ഇല്ലാതെ കിടന്നു. സാധാരണ ദിവസങ്ങളിൽ ഫയർ ഫോഴ്സ് വാഹനങ്ങളുടെ സൈറൺ മുഴങ്ങുമ്പോൾ അനങ്ങാതെ കിടക്കുന്ന സൂസി ചൊവ്വാഴ്ച പതിവിന് വിപരീതമായി ആംബുലൻസിന്റെ സൈറൻ കേട്ട് അസ്വസ്ഥയായി. പുറത്തേക്ക് ഓടി ആംബുലൻസിന് ചുറ്റും മണത്തു. വീണ്ടും മുഖം കുനിച്ച് പടിവാതിൽക്കൽ കിടന്നു.
ആരെങ്കിലും സൂസി എന്ന് വിളിക്കുമ്പോൾ തലയുയുർത്തി നോക്കും. വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സൂസിയുടെ കാഴ്ച കരളലിയിക്കുന്നതാണെന്ന് ജീവനക്കാർ പറയുന്നു. രഞ്ജിത്തിന്റെ വേർപാടിൽ നിന്ന് സഹപ്രവർത്തകരും മുക്തരായിട്ടില്ല. ക്രിക്കറ്റ് ഏറെ പ്രിയപ്പെട്ട ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്തിനെ ആറ്റിങ്ങൽ സച്ചിൻ എന്നായിരുന്നു സഹപ്രവർത്തകർ വിളിച്ചിരുന്നത്. ഡബിൾ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അധികമായി ഭക്ഷണവും കൊണ്ടുവരുമായിരുന്നു. ചൊവ്വാഴ്ച കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മേനംകുളം ഗോഡൗണിലുണ്ടായ തീപിടിത്തത്തിലാണ് രഞ്ജിത്ത് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |