ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് ഗുജറാത്ത് ടൈറ്റാൻസ് മുംബയ് ഇന്ത്യൻസിനെ നേരിടുന്നു
ജയിക്കുന്നവർക്ക് ഞായറാഴ്ച ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാം
7.30 pm മുതൽ അഹമ്മദാബാദിൽ ,സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും ലൈവ്
അഹമ്മദാബാദ് : ഈ സീസൺ ഐ.പി.എല്ലിൽ ചെന്നൈയ്ക്കെതിരെ ഫൈനലിൽ കളിക്കുന്നത് ആരായിരിക്കുമെന്ന് ഇന്നറിയാം. ഇന്ന് രാത്രി ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസും മുൻ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിലെ വിജയിയാണ് ഫൈനലിൽ എത്തുക.
ചെന്നൈയിൽ നടന്ന ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് 15 റൺസിന് തോറ്റതോടെയാണ് പ്രാഥമിക റൗണ്ടിൽ ഒന്നാമന്മാരായി ഫിനിഷ് ചെയ്ത ഗുജറാത്തിനെ രണ്ടാം ക്വാളിഫയറിലേക്ക് തള്ളിവിട്ടത്. മറുവശത്ത് മുംബയ് ഇന്ത്യൻസ് എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 81 റൺസിന് തകർത്തെറിഞ്ഞാണ് ക്വാളിഫയറിലേക്ക് തങ്ങളുടെ യാത്ര നീട്ടിയത്. പ്രാഥമിക റൗണ്ടിന്റെ ആദ്യ ഘട്ടത്തിൽ തപ്പിത്തടഞ്ഞിരുന്ന മുംബയ് ഇന്ത്യൻസ് അവസാന ഘട്ടത്തിൽ സടകുടഞ്ഞെണീറ്റ് ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് പ്ളേ ഓഫിൽ പ്രവേശിച്ചത്. മുംബയ് എട്ടുകളികൾ ജയിച്ച് 16 പോയിന്റാണ് നേടിയത്. രോഹിതും സംഘവും പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി പ്ളേഓഫിലെത്താൻ വഴിയൊരുക്കിയത് അവസാന മത്സരത്തിൽ ഗുജറാത്ത് ആർ.സി.ബിയെ തോൽപ്പിച്ചതാണ്.
എന്നാൽ എലിമിനേറ്ററിലെ വിജയത്തോടെ മുംബയ് ഇന്ത്യൻസിന്റെ ആത്മവിശ്വാസത്തിന്റെ ലെവൽ കുതിച്ചുയർന്നിട്ടുണ്ട്. വലിയ മത്സരങ്ങളിലെ പരിചയസമ്പത്ത് രോഹിത്തിനെയും സംഘത്തെയും പിന്തുണയ്ക്കുന്നതിന്റെ ഉത്തമദൃഷ്‌ടാന്തമായിരുന്നു എലിമിനേറ്റർ വിജയം. മികച്ച ഫോമിലുള്ള സ്റ്റോയ്നിസും ആയുഷ് ബദോനിയും നിക്കോളാസ് പുരാനുമൊക്കെ അണിനിരന്ന ലക്നൗവിന് ചേസ് ചെയ്യാൻ അത്ര പ്രയാസമുള്ള സ്കോർ ആയിരുന്നില്ല 183 റൺസ്. എന്നാൽ എതിരാളികളെ സമ്മർദ്ദത്തിലാക്കി കളി ജയിച്ച മുംബയ്‌യുടെ പ്രകടനം അവരുടെ കടുത്ത ആരാധകരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു.
ആകാശ് മധ്വാൾ എന്ന യുവ പേസറുടെ ഉദയമാണ് മുംബയ്ക്ക് കരുത്തുപകരുന്ന മറ്റൊരു ഘടകം. 3.3 ഓവറിൽ അഞ്ചു റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മധ്വാളിന്റെ പ്രകടനം ഏത് കരുത്തരിലും ഭയം ജനിപ്പിക്കും. സൺറൈസേഴ്സിനെതിരെ നാലുവിക്കറ്റ് വീഴ്ത്തിയ ആകാശ് മികച്ച ഫോമിലേക്ക് ഉയർന്നാൽ ഗുജറാത്ത് ടൈറ്റാൻസിനും മുട്ടിടിക്കുമെന്നുറപ്പ്.
മുംബയ്‌യുടെ കരുത്ത്
പരിചയ സമ്പത്താണ് മുംബയ് ഇന്ത്യൻസിന്റെ പ്ളസ് പോയിന്റ്.
ബാറ്റിംഗിൽ മികച്ച ഫോമിലുള്ള കാമറൂൺ ഗ്രീനും സൂര്യകുമാർ യാദവും ഇഷാൻ കിഷനും വമ്പൻ സ്കോറുകൾ ഉയർത്താൻ പ്രാപ്തിയുള്ളവരാണ്.
രോഹിത് അത്ര ഫോമില്ലെങ്കിലും ടീമിന് ആത്മവിശ്വാസം നൽകാൻ ശേഷിയുള്ള താരമാണ്.
ആകാശ് മധ്വാൾ,ജേസൺ ബ്രെൻഡോർഫ്, പിയൂഷ് ചൗള എന്നിവരാണ് ബൗളിംഗിൽ ഫോമിലുള്ളത്.
ഷൗക്കീൻ,ക്രിസ് ജോർദാൻ,ക്രിസ് ജോർദാൻ എന്നിവർക്കൊപ്പം കാമറൂൺ ഗ്രീനിനെയും ബൗളിംഗിൽ പ്രയോജനപ്പെടുത്താനാവും.
ടീമെന്ന നിലയിലെ ഉണർവ് മുംബയ് ഇന്ത്യൻസിന് പ്രയോജനപ്പെടുത്താനായാൽ ഗുജറാത്തിന് കാര്യങ്ങൾ കടുപ്പമാകും.
ടൈറ്റാണ് ടൈറ്റാൻസ്
പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ പത്തിലും ജയിച്ച് 20 പോയിന്റുമായാണ് ടൈറ്റാൻസ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാൽ ആദ്യ ക്വാളിഫയറിൽ ചെന്നൈയ്ക്ക് മുന്നിൽ പൊരുതാനാകാതെ വീണുപോയത് അവരെ ഞെട്ടിച്ചിട്ടുണ്ട്.
പ്രാഥമിക റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിലും സെഞ്ച്വറിയടിച്ച യുവതാരം ശുഭ്മാൻ ഗില്ലിന്റെ മികച്ച ഫോമാണ് ഗുജറാത്ത് ടൈറ്റാൻസിന്റെ കരുത്ത്. ആദ്യ ക്വാളിഫയറിലും ഗിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിനെ രക്ഷിക്കാനായിരുന്നില്ല.
പ്ളേ ഓഫിന് മുമ്പുവരെ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനമാണ് ഹാർദിക്കും സംഘവും കാഴ്ചവച്ചിരുന്നത്.
സാഹയും ഗില്ലും ഓപ്പണിംഗിൽ ഇന്നിംഗ്സിന് നങ്കൂരമിടും. തുടർന്ന് വിജയ് ശങ്കർ,ദാസുൻ ഷനക,ഡേവിഡ് മില്ലർ,ഹാർദിക്ക്, രാഹുൽ തേവാത്തിയ,സായ് സുദർശൻ എന്നിവർ ബാറ്റ് ചെയ്യാനുണ്ട്.
ബൗളിംഗിൽ ഷമിയെയും മോഹിത് ശർമ്മയെയും പോലെ മികച്ച പേസർമാർ. റാഷിദ് ഖാൻ,നൂർ അഹമ്മദ് എന്നീ സ്പിന്നർമാർ. ബൗളറായും ഹാർദിക്കിന്റെ സാന്നിദ്ധ്യം. മികച്ച ഫീൽഡിംഗും കൂടിയാകുമ്പോൾ ടൈറ്റാൻസിന്റെ കരുത്ത് പൂർണതയിലെത്തും.
ജേഷ്ഠൻ ക്രുനാൽ പാണ്ഡ്യ നയിച്ച ലക്നൗവിനെ തോൽപ്പിച്ചാണ് രോഹിത് ഇന്ന് അനുജൻ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്തിനെ നേരിടാൻ ഒരുങ്ങുന്നത്.
3-2-1
ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് മുംബയ് ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ രണ്ട് കളികളിൽ മുംബയ് ജയിച്ചു. ഒന്നിൽ ടൈറ്റാൻസും.
ഈ സീസണിൽ രണ്ട് തവണ മുംബയ്‌യും ഗുജറാത്തും ഏറ്റുമുട്ടി. ഇരുവരും ഓരോ തവണ ജയിച്ചു. ഏപ്രിൽ 25ന് അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 55 റൺസിന് ജയിച്ചത് ടൈറ്റാൻസാണ്. മേയ് 12ന് വാങ്കഡെയിൽ വച്ച് മുംബയ് 27 റൺസിന് ടൈറ്റാൻസിനെ തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |