മുംബയ്: ഈയാഴ്ചയിലെ അവസാന വ്യാപാര ദിനത്തിൽ രാജ്യത്തെ ഓഹരി സൂചികകൾ അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതയും റിലയൻസ് ഇൻഡസ്‌ട്രീസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരി വാങ്ങുന്നതിനുള്ള ട്രെൻഡും പുതിയ വിദേശ ഫണ്ട് വരവുമാണ് സൂചികകളിൽ പ്രതിഫലിച്ചത്. കൂടാതെ അടുത്തയാഴ്ച വരാനിരിക്കുന്ന നാലാം പാദത്തിലെ ജിഡിപി കണക്കുകളിലെ പ്രതീക്ഷയും യു.എസിലെ കടപരിധി സംബന്ധിച്ച ആശങ്കകൾ നിങ്ങിയതും വിപണിക്ക് ഗുണം ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ സെൻസെക്‌സ് ഒരു ലക്ഷം പിന്നിടുമെന്ന ജെഫ്രീസിന്റെ നിരീക്ഷണവും നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിച്ചു. സെൻസെക്‌സ് 629.07 പോയിന്റ് (1.02 ശതമാനം) ഉയർന്ന് 62,501.69 ലെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ ഇത് 657.21 പോയിന്റ് (1.06 ശതമാനം) ഉയർന്ന് 62,529.83 ലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ ഒരുവേള 18,505.10 വരെ എത്തിയെങ്കിലും അവസാനം 178.20 പോയിന്റ് (0.97 ശതമാനം) ഉയർച്ചയിൽ 18,499.35 ലാണ് ക്ലോസ് ചെയ്തത്.
റിലയൻസ് ഇൻഡസ്ട്രീസ് 2.79 ശതമാനം ഉയർന്നു. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്.സി.എൽ ടെക്‌നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തി. ഭാരതി എയർടെൽ, പവർ ഗ്രിഡ്, എൻ.ടി.പി.സി എന്നിവ നഷ്ടത്തിലായിരുന്നു.
രൂപയും നേട്ടമുണ്ടാക്കി
യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയർന്ന് 82.58 എന്ന നിലയിലെത്തി.വിദേശ മൂലധനത്തിന്റെ ഒഴുക്കും ആഭ്യന്തര ഓഹരി വിപണിയിലെ പോസിറ്റീവ് പ്രവണതയും രൂപയുടെ മൂല്യം വർദ്ധിക്കാൻ കാരണമായി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ 589.10 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.24 ശതമാനം ഉയർന്ന് ബാരലിന് 76.44 ഡോളറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |