കോഴിക്കോട്: ദൈനംദിന ജീവിതത്തിലെ പണക്കൈമാറ്റം സുഗമമാക്കുന്നതാണ് യുപിഐ സേവനങ്ങൾ. അതോടൊപ്പം നിരവധി തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ യുപിഐ വഴി തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ തുക മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് താമരശ്ശേരിയിലെ ഹോട്ടലുടമയായ യുവാവ്. യുപിഐ പണക്കൈമാറ്റത്തിന്റെ പേരിൽ തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം.
താമരശ്ശേരിയിൽ ഹോട്ടൽ നടത്തി വരുന്ന സാജീറിന്റെ ദൈനം ദിന ജീവിതത്തിന്റെ താളം തെറ്റിയത് അക്കൗണ്ടിലെത്തിയ 263 രൂപ മൂലമായിരുന്നു. ജയ്പൂർ സ്വദേശി ഹോട്ടലിലെ ഭക്ഷണം കഴിച്ച ശേഷം അയച്ച ഈ തുക ബാങ്ക് അക്കൗണ്ടിലെത്തിയ ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ സാജിറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ബാങ്കിംഗ് അവതാളത്തിലായതോടെ സാജിർ ബാങ്കിൽ നേരിട്ടെത്തി കാരണം തിരക്കി. അപ്പോഴാണ് 13 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയാണ് യുപിഐ വഴി തനിക്ക് പണമയച്ചതെന്ന് സാജിർ അറിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സൈബർ സെല്ലായിരുന്നു സാജിറിന്റ ബാങ്ക് അക്കൗണ്ടിന് പൂട്ടിടാൻ നിർദേശിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ജയ്പൂർ ജവഹർനഗർ എസ്എച്ചഒയെ ബന്ധപ്പെടാനാണ് അധികൃതർ അറിയിച്ചത്.
തനിക്ക് നേരിട്ട് ബന്ധമില്ലാത്ത കൃത്യം വഴി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ പണം പിൻവലിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് സാജിർ. യുപിഐ സേവനത്തിന് ശേഷം അക്കൗണ്ട് മരവിപ്പിച്ച വേറെയും സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 263 രൂപ തന്റെ ഉപജീവന മാർഗത്തെ തന്നെ ബാധിച്ച മനോവിഷമത്തിലാണ് സാജിർ. അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |