മൂലമറ്റം: ത്രിവേണി സംഗമത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മക്കളെ രക്ഷിക്കാൻ ശ്രമിച്ച പിതാക്കന്മാർ മുങ്ങി മരിച്ചു. മൂലമറ്റം സജി ഭവനിൽ കെ.എസ്. ബിജു (53), സന്തോഷ് ഭവനിൽ പി. സന്തോഷ് കുമാർ (54) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായ ഇരുവരും എറണാകുളത്തെ സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളത്തേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ബിജുവും മക്കളായ പ്ലസ് വൺ വിദ്യാർത്ഥി സച്ചിനും ആറാം ക്ലാസ് വിദ്യാർത്ഥി സഞ്ചുവും സന്തോഷിനും മകൻ അഭിഷേകിനും ( 9) ഒപ്പം ത്രിവേണി സംഗമത്തിൽ എത്തിയത്. കുളിക്കുന്നതിനിടെ മൂന്ന് കുട്ടികളും ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ നീന്തിയെത്തിയ ബിജുവും സന്തോഷും മുങ്ങി താഴ്ന്നു. സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ പിടിച്ചും തുഴഞ്ഞും നിന്നതിനാൽ കുട്ടികൾ മുങ്ങിയില്ല. കുട്ടികളുടെ കരച്ചിൽ കേട്ട് പ്രദേശവാസികളായ അനൂപ് ആന്റണിയും ഷാജിയും ഓടിയെത്തി. ഇരുവരും വെള്ളത്തിൽ ചാടി ഏറെ ശ്രമിച്ച് മൂന്ന് കുട്ടികളെയും കരയ്ക്കെത്തിച്ചു. അപ്പോഴാണ് ബിജുവും സന്തോഷും മുങ്ങിയത് മനസിലായത്. ഇവർ വെള്ളത്തിൽ മുങ്ങി ബിജുവിനെയും സന്തോഷിനെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം ഒഴുകിയെത്തുന്ന ഭാഗമാണ് ത്രിവേണി സംഗമം. ഇവിടേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. എന്നാൽ സാധാരണ തോതിലുള്ള വൈദ്യുതി ഉത്പാദനം മാത്രമാണ് നടക്കുന്നതെന്നും ഇന്നലെ ഉത്പാദനം കുറച്ചിരുന്നതായും പവർ ഹൗസിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു.
മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് നൽകും. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇരുവരുടെയും വിട്ടുവളപ്പിൽ നടക്കും.
സന്തോഷിന്റെ ഭാര്യ: ആശ. മക്കൾ: അഭിഷേക്, ദേവപ്രിയ. ബിജുവിന്റെ ഭാര്യ: ജിസ. മക്കൾ: സഞ്ചു, സച്ചിൻ.
സന്തോഷ് ബി.ജെ.പി എ.കെ.ജി നഗർ ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ്. ബിജു ജോലി സംബന്ധമായി എറണാകുളത്താണ് കുടുബസമേതം താമസം. ഇന്ന് തിരിച്ച് എറണാകുളത്തിന് പോകാനിരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |