തളിപ്പറമ്പ്: പഞ്ചവാദ്യ കലാരംഗത്തെ കുലപതിയായ വാദ്യകലാരത്നം കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ (74) അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും നിറഞ്ഞുനിന്ന മാരാർ പഞ്ചവാദ്യ കലയെ ജനകീയമാക്കുന്നതിൽ മുൻപന്തിയിലായിരുന്നു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പം വിവിധ രാജ്യങ്ങളിൽ പഞ്ചവാദ്യസംഘത്തെ നയിച്ചു. പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ സ്ഥാപകരിലൊരാളാണ്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലടക്കം ഉത്സവവേദികളിൽ വാദ്യകലയുടെ മേളക്കൈയായി പ്രവർത്തിച്ചിട്ടുണ്ട്. മലബാറിൽ ആയിരത്തോളം ശിഷ്യന്മാരെ സൃഷ്ടിച്ചെടുത്ത വാദ്യരത്നം കൂടിയാണ്. സ്വസമുദായത്തിന്റെ എതിർപ്പ് വകവയ്ക്കാതെ കീഴ്ജാതികളിൽപ്പെട്ടവർക്കും ഗുരുവായി നിന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് നാല് തവണ ആദരിച്ചിട്ടുണ്ട്. വർഷങ്ങളായി കൊട്ടിയൂർ പെരുമാളുടെ ഓച്ചർ പദവിയും മാരാർക്കാണ്.
ശങ്കരമാരാർ-ലക്ഷ്മി മാരസ്യാർ ദമ്പതികളുടെ മകനായ ശങ്കരൻകുട്ടിമാരാർ പിതാവിൽ നിന്നാണ് വാദ്യകലയുടെ ബാലപാഠം അഭ്യസിച്ചത്.
ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീലത (അദ്ധ്യാപിക, പാലക്കാട്), സ്മിത (വിദ്യാഭ്യാസ വകുപ്പ്), ശ്രീവിദ്യ. മരുമക്കൾ: ശശിധരൻ (വിമുക്തഭടൻ), കോട്ടയ്ക്കൽ രമേശൻ മാരാർ, സുരേന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |