ന്യൂഡൽഹി: രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ സിന്ധ്യയുടെ ഭരണക്കാലത്തെ അഴിമതികൾ അന്വേഷിക്കണം തുടങ്ങി താൻ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്ര്. നടപടിയെടുക്കാൻ ഗെലോട്ട് സർക്കാരിന് നൽകിയിരുന്ന അന്ത്യശാസനം ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ സച്ചിന്റെ അടുത്ത നീക്കം നിർണായകമാണ്. കൃത്യമായ നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സച്ചിൻ പൈലറ്ര് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അഴിമതിക്കെതിരെയുളള പോരാട്ടത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഇന്നലെ രാജസ്ഥാനിലെ ടോങ്കിൽ സച്ചിൻ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായുളള ചർച്ചയിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഗെലോട്ട് സർക്കാർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
ഡൽഹിയിൽ തിങ്കളാഴ്‌ച അർദ്ധരാത്രിയോളം നീണ്ട ചർച്ചക്കൊടുവിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഒന്നിച്ചു നീങ്ങുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പറഞ്ഞിരുന്നു. താനുന്നയിച്ച വിഷയങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന സന്ദേശമാണ് ഇന്നലെ വീണ്ടും സച്ചിൻ നൽകിയത്. അതേസമയം, വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സച്ചിനും താനും ഒന്നിച്ച് പ്രവർത്തിച്ച് ജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളും, പ്രവർത്തകരും ക്ഷമ പരിശീലിക്കണമെന്നും, രാജ്യത്തെ സേവിക്കാനുളള അവസരത്തിനായി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |