മുംബയ്: ബ്രിജ് ഭൂഷൺ എം പിയ്ക്കെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിൽ ഇത് വരെ നിലപാട് വ്യക്തമാക്കാത്തതിനെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രിക്കറ്റ് ഇതിഹാസത്തിന്റെ മുംബയിലെ വസതിയ്ക്ക് മുന്നിൽ ഫ്ളക്സ് സ്ഥാപിച്ചു.
താരങ്ങളുയർത്തിയ ലൈംഗികാതിക്രമ പരാതിയിൽ ഭാരതരത്ന ജേതാവും മുൻ എം പിയും കൂടിയായ സച്ചിൻ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ഫ്ളക്സിൽ ചോദ്യമുണ്ട്. സച്ചിന്റെ വാക്കുകൾക്ക് സമൂഹത്തിൽ വലിയ സ്വാധീനമുള്ളതായും പീഡനത്തിന് ഇരയായ താരങ്ങൾക്കായി സംസാരിക്കാനും യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ളക്സിൽ പറയുന്നു. ഫ്ളക്സ് സ്ഥാപിച്ചതിന് പിന്നാലെ തന്നെ മുംബയ് പൊലീസ് സ്ഥലത്തെത്തി നീക്കം ചെയ്തതായാണ് വാർത്താ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിലെ വർണവെറിക്കും പൊലീസ് അതിക്രമത്തിനും എതിരായ 'ബ്ളാക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിന്റ ഭാഗമായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ രാജ്യത്തെ ദേശീയ ഗുസ്തി താരങ്ങൾ തുടരുന്ന പ്രതിഷേധത്തിൽ മൗനം പാലിക്കുന്നതായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതിനിടയിലാണ് സച്ചിൻ ടെൻഡുൽക്കറുടെ ഭവനത്തിന് മുന്നിൽ വിഷയവുമായി ബന്ധപ്പെട്ട ഫ്ളക്സ് ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |