ബാങ്കോക്ക്: തായ്‌ലാൻഡ് ഓപ്പൺ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലെ മലയാളി താരം കിരൺ ജോർജിന്റെ വിസ്മയക്കുതിപ്പിന് ക്വാർട്ടർ ഫൈനലിൽ കടിഞ്ഞാണിട്ട് ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവ്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ടോമ 21-16, 21-17 എന്ന സ്കോറിന് കിരണിനെ തോൽപ്പിച്ചപ്പോൾ മറ്റൊരു ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമി ഫൈനലിലെത്തി.
ചൈനീസ് മുൻനിര താരങ്ങളായ ഷി യു ക്വിയെയും വെംഗ് ഹോംഗ് യാംഗിനെയും വമ്പൻ അട്ടിമറികളിലൂടെ പുറത്താക്കിയെത്തിയ കിരൺ ക്വാർട്ടറിലെ രണ്ട് ഗെയിമിലും നന്നായിപൊരുതിനോക്കിയെങ്കിലും ടോമയുടെ കരുത്തിന് മുന്നിൽ പിടിച്ചുനില്‍ക്കാനായില്ല. മലേഷ്യയുടെ ലിയോംഗ് ജുൻ ഹാവോയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് ലക്ഷ്യ സെൻ സെമി ഫൈനലിലെത്തിയത്. സ്‌കോർ: 21-19, 21-11. ആദ്യ ഗെയിമിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ രണ്ടാം ഗെയിമിൽ ലക്ഷ്യ ഏകപക്ഷീയമായി വിജയം കാണുകയായിരുന്നു. ചൈനയുടെ ലു ഗ്വാംഗ് ഷുവും തായ്‌ലന്‍ഡിന്റെ കുൻലാവുട്ട് വിദിത്ത്സണും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയിയെയാണ് ലക്ഷ്യ സെമിയിൽ നേരിടേണ്ടത്. ബെംഗളുരുവിലെ പ്രകാശ് പദുക്കോൺ അക്കാഡമിയിൽ പരിശീലിക്കുന്നവരാണ് ലക്ഷ്യസെന്നും കിരൺ ജോർജും. 23കാരനായ കിരൺ എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ വർഷത്തെ ഒഡിഷ ഒാപ്പൺ വിജയിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |