ഭോപ്പാൽ: രാജ്യത്ത് ചീറ്റകളെ എത്തിച്ച നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങി 'പ്രൊജക്ട് ചീറ്റ'യിലെ അംഗങ്ങൾ. ഇന്ത്യയിൽ തുടർച്ചയായി ചീറ്റകൾ ചാകുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടക്കുന്നതിനിടെയാണ് യാത്രക്കൊരുങ്ങുന്നത്. ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനാണ് യാത്രയെന്ന് വിദഗ്ദ്ധർ അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായുള്ള ചർച്ചക്കിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. കുനോ ദേശീയോദ്യാനം ആറിന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശിക്കും.
ചീറ്റകളുടെ സംരക്ഷണത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഭൂപേന്ദർ യാദവ് പ്രതികരിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ചെത്തുന്നത്. 12 ചീറ്റകളുമായി രണ്ടാം ബാച്ച് ഈ വർഷം ഫെബ്രുവരിയിലുമെത്തി. എന്നാൽ മൂന്ന് മാസത്തിനിടെ കുഞ്ഞുങ്ങളടക്കം ആറ് ചീറ്റകളാണ് ചത്തത്. ജ്വാല എന്ന പെൺചീറ്റയ്ക്ക് ജനിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളിൽ മൂന്നെണ്ണം മേയ് മാസം ആദ്യം ചത്തിരുന്നു.
പ്രായപൂർത്തിയായ സാഷ, ഉദയ്, ദക്ഷ എന്നീ ചീറ്റകളും കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ചത്തത്. അസുഖബാധിതരായിട്ടായിരുന്നു സാഷ, ഉദയ് എന്നീ ചീറ്റകളുടെ മരണം. എന്നാൽ ദക്ഷ എന്ന പെൺചീറ്റയുടെ മരണം ഇണചേരലിനിടെയായിരുന്നു. ഇതിനിടെ ചീറ്റകളെ മാറ്റി പാർപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കും തുടക്കമായിരുന്നു. മദ്ധ്യപ്രദേശിൽ തന്നെയുള്ള ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിനാണ് പ്രഥമ പരിഗണന. 1947-ലാണ് വനപ്രദേശത്ത് ഒടുവിലായി ചീറ്റകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. തുടർന്ന് 1952-ൽ ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നു.
വിശാലവനത്തിലേക്ക് ഒരു ചീറ്റ കൂടി
മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി വിശാലവനത്തിലേക്ക് തുറന്നു വിട്ടു. ഇതോടെ വിശാലവനത്തിലുള്ള ചീറ്റകളുടെ എണ്ണം ഏഴായി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച നീർവ എന്ന പെൺചീറ്റയാണ് വിശാലവനത്തിലേക്ക് പ്രവേശിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് മുതല്‍ നാല് വയസ് പ്രായം വരുന്ന ചീറ്റയെ തുറന്നു വിട്ടത്.
പത്തു ചീറ്റകൾ നിലവിൽ സംരക്ഷിത മേഖലയിലാണെന്ന് ദേശീയോദ്ധ്യനത്തിന്റെ ഡി.എഫ്.ഒ പ്രകാശ് കുമാർ വർമ പറയുന്നു. കേന്ദ്രം ഉൾപ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റി ചർച്ചയിൽ ശേഷിക്കുന്ന ചീറ്റകളെ എപ്പോൾ വിശാലവനത്തിലേക്ക് പ്രവേശിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
പദ്ധതി ആരംഭക്കുന്നത് 2009ൽ
നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളുടെ എണ്ണം
2022ൽ - 8 (മരിച്ചത് - 3 ചീറ്ര കുഞ്ഞുങ്ങൾ)
2023ൽ - 12
ചീറ്റകളുടെ സാന്നിദ്ധ്യം ഒടുവിൽ സ്ഥിരീകരിക്കുന്നത് - 1947
ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നത് - 1952
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |