മെക്സിക്കോ സിറ്റി : പടിഞ്ഞാറൻ മെക്സിക്കോയിലെ ഹലിസ്കോ സംസ്ഥാനത്തെ ഒരു കൊക്കയിൽ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങൾ നിറഞ്ഞ 45 ബാഗുകൾ കണ്ടെത്തി. കഴിഞ്ഞാഴ്ച ഈ മേഖലയിൽ നിന്ന് ഏഴ് യുവാക്കളെ കാണാതായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് പൊലീസ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് എത്തിയത്.
ബാഗുകളിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഗ്വാഡലഹാരയിലെ സപോപൻ മുനിസിപ്പാലിറ്റിയിൽ 120 അടി താഴ്ചയിലുള്ള കൊക്കയുടെ അടിവാരത്ത് ചൊവ്വാഴ്ചയാണ് ബാഗുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.
മേയ് 20 മുതൽ പല ദിവസങ്ങളിലായി ഏകദേശം 30 വയസ് പ്രായമുള്ള രണ്ട് യുവതികളെയും അഞ്ച് യുവാക്കളെയുമാണ് ഇവിടെ കാണാതായത്. പക്ഷേ, ഇവരെല്ലാം ഒരേ കോൾ സെന്ററിലെ ജീവനക്കാരാണ്. ബാഗുകൾ കണ്ടെത്തിയ പ്രദേശത്തിനടുത്ത് തന്നെയാണ് കോൾ സെന്റർ. ശരീരഭാഗങ്ങൾ ഛേദിച്ച നിലയിലായതിനാൽ എത്ര പേരാണ് കൊല്ലപ്പെട്ടതെന്ന് നിർണയിക്കാൻ ഫോറൻസിക് സംഘം പരിശോധന തുടരുകയാണ്.
കോൾ സെന്റർ കേന്ദ്രീകരിച്ച് അനധികൃത പ്രവർത്തനങ്ങൾ നടന്നിരുന്നെന്നാണ് വിവരം. അവിടെ നിന്ന് മരിജുവാനയും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കാണാതായവരെ കുറ്റക്കാരാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് അവരുടെ ബന്ധുക്കൾ ആരോപിച്ചു.
സമീപ വർഷങ്ങളിൽ ഹലിസ്കോ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗുകളോ മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയിലോ കണ്ടെത്തപ്പെട്ടിട്ടുണ്ട്. 2021ൽ ഹലിസ്കോയിലെ ടൊണാലയിൽ 70 ബാഗുകളിലായി 11 പേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. 2019ൽ സോപോപനിലെ വിജന പ്രദേശത്ത് 119 ബാഗുകളിലായി 29 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 2018ൽ മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹാവശിഷ്ടങ്ങൾ ആസിഡിൽ ലയിപ്പിച്ച നിലയിലും കണ്ടെത്തി.
ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം ഗ്വാഡലഹാരയിൽ 33 പേരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. മയക്കുമരുന്ന് മാഫിയകളെ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളാണ് ഇവിടുത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. 2006 മുതൽ 3,40,000ത്തിലേറെ കൊലപാതകങ്ങളും 1,00,000ത്തോളം തിരോധാന കേസുകളുമാണ് മെക്സിക്കോയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |