വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് യു.എസ് പാർലമെന്റിന്റെ ( കോൺഗ്രസ് ) സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണപ്രകാരം യു.എസിലെത്തുന്ന മോദി ഇന്ത്യയുടെ ഭാവിയെ പറ്റിയും ഇന്ത്യയും യു.എസും നേരിടുന്ന ആഗോള വെല്ലുവിളികളെ പറ്റിയും സംസാരിക്കുമെന്ന് യു.എസ് കോൺഗ്രസ് അംഗങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.
അന്നേ ദിവസം തന്നെ ബൈഡൻ മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മോദി യു.എസ് കോൺഗ്രസിലെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യുന്നത്. 2016 ജൂണിലായിരുന്നു ആദ്യത്തേത്. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയും രണ്ട് തവണ ഈ അപൂർവ ബഹുമതിക്ക് അർഹരായ ലോകനേതാക്കളിൽ ചിലരാണ്.
മൻമോഹൻ സിംഗ് ( ജൂലായ് 19, 2005), അടൽ ബിഹാരി വാജ്പെയ് ( സെപ്തംബർ 14, 2000), പി.വി. നരസിംഹ റാവു ( മേയ് 18, 1994), രാജീവ് ഗാന്ധി ( ജൂലായ് 13, 1985) എന്നിവരാണ് യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത മറ്റ് ഇന്ത്യൻ പ്രധാനമന്ത്രിമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |