ന്യൂ ഡൽഹി : ഒഡീഷ ട്രെയിൻ ദുരന്തത്തിനിടയാക്കിയ വീഴ്‌ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി.
ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുളള കവച് സംവിധാനം ഇല്ലായിരുന്നു എന്നതടക്കം ആരോപണങ്ങളെ പ്രതിരോധിച്ച അശ്വിനി വൈഷ്‌ണവ്, രാജിവയ്‌ക്കില്ലെന്ന നിലപാടിലാണ്. ദുരന്തം കവചുമായി ബന്ധപ്പെട്ടല്ലെന്നാണ് മന്ത്രിയുടെ വാദം. രാഷ്ട്രീയത്തിനുളള സമയമല്ല. റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനാണ് ശ്രദ്ധ. 15 - 20 ദിവസത്തിനകം ഉന്നതതല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം ഇന്നലെ ഉച്ചയോടെ പൂർത്തിയായിരുന്നു. ട്രാക്കുകൾ ശരിയാക്കി ഗതാഗതം പുനഃസ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. റെയിൽവേ സുരക്ഷാ കമ്മീഷണറും അപകടം പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവയ്‌ക്കണമെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ ആവശ്യപ്പെട്ടു. 1956ൽ ട്രെയിൻ ദുരന്തമുണ്ടായപ്പോൾ റെയിൽവേ മന്ത്രി കൂടിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി രാജിവച്ചതും ശരദ് പവാർ ചൂണ്ടിക്കാട്ടി. ശാസ്ത്രിയുടെ മാതൃക പിന്തുടർന്ന് രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും പറഞ്ഞു. മോദി സർക്കാരിന്റെ മന്ത്രിയിൽ നിന്ന് അത് പ്രതീക്ഷിക്കാനാവില്ലെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. സി.പി.ഐയും, ആർ.ജെ.ഡിയും, ജെ.ഡി.യുവും അടക്കം പ്രതിപക്ഷ പാർട്ടികളും അശ്വിനി വൈഷ്‌ണവിന്റെ രാജി ആവശ്യപ്പെട്ടു. ഒഡിഷ കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് വൈഷ്ണവ്.
ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ബാലസോറിലെത്തിയ തമിഴ്നാട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കുമാർ ജെയിൻ, എ.ഡി.ജി.പി സന്ദീപ് മിട്ടൽ എന്നിവരുടെ സംഘവും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |