ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിന് പിന്നാലെ എഫ്.എ കപ്പിലും മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ വെംബ്ലി സ്റ്റേഡിയം വേദിയായ എഫ്.എ കപ്പ് ഫൈനലിൽ ചിരവൈരികളും അയൽക്കാരുമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് കീഴടക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ഡൊമസ്റ്റിക് ഡബിൾ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ ഡെർബി ആയി മാറിയ എഫ്.എ കപ്പ് ഫൈനലിൽ ക്യാപ്ടൻ ഇൽകെ ഗുണ്ടോഗനാണ് സിറ്റിയുടെ രണ്ട് ഗോളുകളും നേടിയത്. ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ യുണൈറ്റഡിനായി ഒരു ഗോൾ മടക്കി. സീസണിൽ ട്രെബിൾ സ്വന്തമാക്കാനുള്ള അവസരവും സിറ്റിക്ക് മുന്നിലുണ്ട്. 11ന് ഇറ്റാലിയൻ ക്ലബുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയിച്ചാൻ സിറ്റിക്ക് സീസണിലെ മൂന്നാം കിരീടവും യൂറോപ്യൻ ചാമ്പ്യൻ പട്ടവും സ്വന്തമാക്കാം. ഇത് ഏഴാം തവണയാണ് സിറ്റി എഫ്.എ കപ്പ് ചാമ്പ്യൻമാരാകുന്നത്. ഇന്നലത്തെ തോൽവിയോടെ എഫ്.എ കപ്പ് ഫൈനലിൽ ഏറ്രവും കൂടുതൽ തവണ തോൽക്കുന്ന ടീമെന്ന റെക്കാഡ് യുണൈറ്റഡിന്റെ പേരിലയി. എഫ്.എ കപ്പ് ഫൈനലിൽ ഒമ്പതാം തവണയാണ് യുണൈറ്റഡ് തോൽക്കുന്നത്.
റെക്കാഡ്ഗോൾ
കളി തുടങ്ങി 12-ാം സെക്കൻഡിൽ തന്നെ ഗുണ്ടോഗൻ സിറ്റിയ്ക്ക് ലീഡ് സമ്മാനിച്ചു. എഫ്.എ കപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരമെന്ന റെക്കാഡും ഈ ഗോളിലൂടെ ഗുണ്ടോഗൻ നേടി. 33-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ഇടവേളയ്ക്ക് പിരയുമ്പോൾ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ഗുണ്ടോഗൻ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. കോർണറിൽ നിന്ന് കിട്ടിയ പന്ത് ബോക്സിന് വെളിയിൽ നിന്ന് തകർപ്പൻ വോളിയിലൂടെ ഗുണ്ടോഗൻ വലയ്ക്കകത്താക്കുകയായിരുന്നു. പിന്നീട് ഒരിക്കൽക്കൂടി ഗുണ്ടോഗൻ യുണൈറ്റഡ് വലയിൽ പന്തെത്തിച്ചെങ്കിലും ഓഉ് സൈഡായി.
അവസാന നിമിഷങ്ങളിൽ തിരിച്ചടിക്കാനായി ഇരച്ചെത്തിയ യുണൈറ്റഡിനെ സമർത്ഥമായി തടഞ്ഞു നിറുത്തി സിറ്റി വിജയവും കിരീടവും ഉറപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |